Site icon Janayugom Online

യുഡിഎഫ് പുകഞ്ഞുതന്നെ; കേരളകോണ്‍ഗ്രസില്‍ രാജി തുടരുന്നു

കോട്ടയത്ത് യുഡിഎഫിലെ അസ്വസ്ഥതകൾക്ക് ശമനമില്ല. യുഡിഎഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ രാജി വച്ചതിന് പിന്നാലെ കേരളകോണ്‍ഗ്രസില്‍ നിന്നും ഓരോ ദിവസവും പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. കഴിഞ്ഞയാഴ്ച പ്രസാദ് ഉരുളികുന്നവും രാജി സമര്‍പ്പിച്ചതിന് പിന്നാലെ വീണ്ടും കൂട്ടരാജി അരങ്ങേറി. ജോസഫ് ഗ്രൂപ്പ് സംസ്ഥാന കമ്മിറ്റി അംഗവും ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജോയിൻ്റ് കൺവീനറുമായ അഡ്വ.ജോ ജോ ജോസഫ് പാറയ്ക്കലും സഹപ്രവർത്തകരും കേരള കോൺ (എം)-ൽ ചേർന്നതാണ് അവസാനത്തെ സംഭവം. പാർട്ടി ചെയർമാൻ ജോസ് കെ.മാണിയിൽ നിന്നും ഇവര്‍ പാർട്ടി അംഗത്വം സ്വീകരിച്ചു.

പാർട്ടി എക്സിക്യുട്ടീവ് ചെയർമാൻ കൂടി ആയ മോൻസ് ജോസഫും ആയുള്ള അഭിപ്രായ വിത്യാസങ്ങൾ ആണ് സജിയുടെയും കൂട്ടരുടെയും രാജിക്ക് കാരണം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും മോൻസ് തന്നെ അകറ്റി നിർത്തുന്നു എന്നായിരുന്നു സജിയുടെ ആരോപണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് തന്നെ കോട്ടയം സീറ്റിൻ്റെ അവകാശം ഉന്നയിച്ച് പി ജെ ജോസഫ് രംഗത്ത് വന്നത് യുഡിഎഫിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു. മാണി ഗ്രൂപ്പ് ഇടത് പക്ഷത്തേക്ക് വന്നതോടെ കോട്ടയം സീറ്റ് കയ്യിൽ ഒതുക്കാമെന്ന് ഉള്ള കോൺഗ്രസിൻ്റെ മോഹത്തിന് ഏറ്റ ആദ്യ തിരിച്ചടി ആയിരുന്നു അത്. ജോസഫ് ഗ്രൂപ്പിന് ജില്ലയിൽ അത്ര കണ്ട് വേരോട്ടം ഇല്ലെന്ന കാരണത്താൽ തള്ളാൻ നോക്കിയെങ്കിലും അവസാനം സീറ്റ് വിട്ട് കൊടുക്കേണ്ടി വരികയായിരുന്നു. ഇതിനിടയിൽ കേരള കോൺഗ്രസിൽ തന്നെ ഉണ്ടായ തർക്കവും രാജിയും കോൺഗ്രസിനെ ഏറെ ചൊടിപ്പിച്ചിരുന്നു. സജിയുടെ രാജിക്ക് തൊട്ടുപിന്നാലെ ഇ ജെ ആഗസ്തിയെ യുഡ‍ിഎഫ് ജില്ലാ ചെയര്‍മാനായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

കേരളകോണ്‍ഗ്രസിലെ തര്‍ക്കം അവര്‍തന്നെ പരിഹരിക്കട്ടെ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞ് മടങ്ങിയതിന് പിന്നാലെയാണ് വീണ്ടും കൂട്ടരാജി ഉണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ചെയര്‍മാനും മറ്റ് കേരള കോണ്‍ഗ്രസ് അംഗങ്ങളുടെയും രാജി യുഡിഎഫിനെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. പരസ്പരം വിശ്വാസമില്ലാത്ത നേതൃത്വവുമായി അവസാനഘട്ടപ്രചാരണത്തിലേക്ക് പോകാനൊരുങ്ങുകയാണ് യുഡിഎഫ്.

Eng­lish Sum­ma­ry: UDF is fum­ing; Res­ig­na­tion con­tin­ues in Kerala

You may also like this video

Exit mobile version