Site icon Janayugom Online

സംവരണ അട്ടിമറിയുമായി യുജിസി: വന്‍ പ്രതിഷേധം ഉയരുന്നു

UGC

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ചെയ്ത തസ്തികകളില്‍ ആളില്ലെങ്കില്‍ അവ ജനറല്‍ വിഭാഗത്തിന് നല്‍കാമെന്ന് യുജിസി കരട് നിര്‍ദേശം. പട്ടിക ജാതി/വര്‍ഗ, ഒബിസി സംവരണ തസ്തികകളില്‍ ആളില്ലെങ്കില്‍ ജനറല്‍ വിഭാഗത്തിന് ഇത് നല്‍കാമെന്നാണ് പുതിയ നിര്‍ദേശം. വിഷയത്തില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അടക്കം പ്രതിഷേധവുമായി രംഗത്തെത്തി. യുജിസി ചെയര്‍മാന്‍ എം ജഗദേഷ് കുമാറിന്റെ കോലം കത്തിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക തസ്തികകളിലേക്ക് സംവരണം ചെയ്ത സീറ്റുകളില്‍ ആളില്ലെങ്കില്‍ ഈ തസ്തികകള്‍ ജനറല്‍ വിഭാഗത്തിലേക്ക് മാറ്റാമെന്നാണ് യുജിസി നിര്‍ദേശത്തില്‍ പറയുന്നത്. ഡിസംബര്‍ 27നാണ് യുജിസി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ഇന്നുവരെയാണ് പൊതുജനാഭിപ്രായം അറിയിക്കാനുള്ള കാലാവധി.

സാധാരണയായി, സംവരണ തസ്തികകൾ ഇതര വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് നല്‍കാനാകില്ല. എന്നാൽ ഗ്രൂപ്പ് എ തസ്തികകൾക്കായി, പൊതുതാല്പര്യം കണക്കിലെടുത്ത് ഒരു സർവകലാശാലയ്ക്ക് സംവരണം ഒഴിവാക്കാനുള്ള നിർദേശം തയ്യാറാക്കാൻ കഴിയുമെന്ന് കരട് മാർഗനിർദേശങ്ങൾ വ്യക്തമാക്കുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പട്ടികജാതി/വര്‍ഗ, ഒബിസി എന്നിവര്‍ക്കുള്ള സംവരണം അവസാനിപ്പിക്കാനുള്ള ഗൂഢശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ നിര്‍ദേശമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കേന്ദ്ര സര്‍വകലാശാലകള്‍, കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ളതും യുജിസി സഹായം ലഭിക്കുന്നതുമായ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം മാര്‍ഗ നിര്‍ദേശങ്ങള്‍ ബാധകമാണ്. അതേസമയം സംവരണ തസ്തികകള്‍ ഒന്നും ജനറല്‍ വിഭാഗമാക്കാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.ഗ്രൂപ്പ് സി, ഡി തസ്തികകൾ സർവകലാശാലയുടെ എക്സിക്യൂട്ടീവ് കൗൺസിലിന് തന്നെ സംവരണം ഒഴിവാക്കാവുന്നതാണ്. അതേസമയം ഗ്രൂപ്പ് എ തസ്തികകളിലേക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിനാണ് നിർദേശം സമർപ്പിക്കേണ്ടത്.
പ്രൊമോഷൻ നയങ്ങളെയും ഉൾപ്പെടുത്തുന്നതാണ് നിർദേശം. സംവരണ വിഭാഗ തസ്തികകളിൽ കുറവുണ്ടായിട്ടുണ്ടെന്നും സ്ഥാപനങ്ങൾ രണ്ടാം തവണയും റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആരംഭിച്ച് ഒഴിവുള്ള തസ്തികകൾ നികത്തണമെന്നും കരടിൽ ആവശ്യപ്പെടുന്നു. 

Eng­lish Sum­ma­ry: UGC with reser­va­tion coup: Mas­sive protest is rising

You may also like this video

Exit mobile version