Site icon Janayugom Online

ഉക്രെയ്‍ന്‍: റഷ്യ ഉപരോധം നേരിടേണ്ടി വരുമെന്ന് ആവര്‍ത്തിച്ച് ബ്രിട്ടന്‍

ഉക്രെയ്‍നെതിരെ ആക്രമണമുണ്ടായാല്‍ റഷ്യയ്ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തുമെന്നാവര്‍ത്തിച്ച് ബ്രിട്ടന്‍. ഉക്രെയ്ന്‍ പ്രതിസന്ധി സംബന്ധിച്ച റഷ്യന്‍ നയതന്ത്ര പ്രതിനിധി സെര്‍ജി ലാവ്റോവുമായുള്ള ചര്‍ച്ചയ്ക്കിടെയാണ് ഉപരോധം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് മുന്നറിയിപ്പ് നല്‍കിയത്. ചര്‍ച്ചയ്ക്ക് ശേഷമുള്ള സംയുക്ത വാര്‍ത്താസമ്മേളനം ഇരു നേതാക്കളും തമ്മില്‍ തുറന്ന വാക്പോരിനുള്ള വേദിയായി മാറിയിരുന്നു. രൂക്ഷമായ ഭാഷയിലാണ് ലിസ് ട്രസും ലാവ്റേ­ാവും വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവനകള്‍ നടത്തിയത്. 

ചർച്ചയിലെ യുകെയുടെ നിര്‍ദേശങ്ങളെ വെറും മുദ്രാവാക്യങ്ങൾ എന്ന് സെർജി ലാവ്‌റോവ് വിശേഷിപ്പിച്ചപ്പോഴായിരുന്നു ഉപരോധം ഏര്‍പ്പെടുത്തുമെന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ തീരുമാനം ലിസ് ട്രസ് ആവര്‍ത്തിച്ചത്. ചര്‍ച്ച ബധിരരുമായുള്ള മൂകരുടെ സംഭാഷണമായി മാറിയതിൽ നിരാശനാണെന്നും ബ്രിട്ടനും റഷ്യയുമായുള്ള ബന്ധം ഏറ്റവും മോശം നിലയിലെത്തിയെന്നും പാശ്ചാത്യ ഭീഷണികളില്‍ റഷ്യ ഭയപ്പെടില്ലെന്നുമാണ് ലാവ്റോവ് പറഞ്ഞത്. യുഎസും നാറ്റോയും പ്രകോപനത്തിനാണ് തയാറെടുക്കുന്നതെങ്കില്‍ റഷ്യയും സമാന രീതി തന്നെ പിന്തുടരുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ഉക്രെയ്‍ന്‍ പ്രതിസന്ധിയില്‍ കാര്യമായ പുരോഗതികള്‍ യുകെയും റഷ്യയും തമ്മിലുള്ള ചര്‍ച്ചയില്‍ ഉണ്ടായില്ലെന്നതാണ് ചര്‍ച്ചയ്ക്ക് ശേഷമുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. 

അതേസമയം, ഉക്രെയ്‍ന്‍ പ്രതിസന്ധി ഏറ്റവും അപകടരമായ സന്ദര്‍ഭത്തിലാണെന്ന് ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും അഭിപ്രായപ്പെട്ടു. ആക്രമണത്തിന് ഉത്തരവിടാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഇതുവരെയും തീരുമാനമെടുത്തിട്ടില്ലെന്നത് താ‍ന്‍ വിശ്വസിക്കുന്നില്ലെന്നും നാറ്റോ ആസ്ഥാനം സന്ദര്‍ശിക്കുന്നതിനിടെ ബോറിസ് ജോണ്‍സണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പതിറ്റാണ്ടുകളായി യൂറോപ്പ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധിയിൽ അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ്‌ൻ ആക്രമിക്കപ്പെട്ടാൽ യുകെയും നാറ്റോയും സൈനികമായി ഇടപെടില്ല. എന്നാൽ റഷ്യ സാമ്പത്തിക ഉപരോധം നേരിടേണ്ടിവരും. ഒരു സംഘർഷം ഇരു രാജ്യങ്ങൾക്കും ദുരന്തമാകുമെന്നും സംഘര്‍ഷത്തിന്റെ തീവ്രത കുറയ്ക്കാന്‍ പുടിന്‍ ശ്രമിക്കണമെന്നും ബോറിസ് ജോണ്‍സണ്‍ കൂട്ടിച്ചേർത്തു.

Eng­lish Summary:Ukraine: Britain reit­er­ates that Rus­sia will face sanctions
You may also like this video

Exit mobile version