Site icon Janayugom Online

ഉക്രെയ്ന്‍ ഡാം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 57കടന്നു; 10,000 കോടിയുടെ നഷ്ടമെന്ന് ഉക്രെയ്ന്‍

റഷ്യന്‍ നിയന്ത്രണ മേഖലയിലെ നോവ കഖോവ്ക ഡാം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 41 ആയി ഉയര്‍ന്നു. റഷ്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഉക്രെയ്ന്‍ മേഖലയില്‍ 16 പേര്‍ മരിക്കുകയും 31 പേരെ കാണാതാകുകയും ചെയ്തു. ഡാം തകര്‍ന്നതിനെ തുടര്‍ന്ന് 10,745 കോടിയുടെ നഷ്ടമുണ്ടായതായി ഉക്രെയ്ന്‍ പരിസ്ഥിതി മന്ത്രി റുസ്ലന്‍ സ്റ്റിര്‍ലെറ്റ് പറഞ്ഞു. കുഴിച്ചിട്ടിരിക്കുന്ന ഖനികള്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ തീരത്തേയ്ക്ക് ഒഴുകിപ്പോകുമെന്നും മന്ത്രി പറഞ്ഞു. യൂറോപ്യന്‍ പരിസ്ഥിതി മന്ത്രിമാരുടെ യോഗത്തില്‍ വീഡിയോ ലിങ്ക് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

റഷ്യന്‍ അധിനിവേശത്തിന് ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ പരിസ്ഥിതി ദുരന്തമാണിതെന്നും അദ്ദേഹം പറഞ്ഞു. നശിച്ചവയൊന്നും നമുക്ക് ഒരിക്കലും തിരിച്ചുപിടിക്കാന്‍ കഴിയാത്തവയാണ്. മേഖലയിലെ ആവാസ വ്യവസ്ഥകള്‍ കരിങ്കടലിലേക്ക് ഒഴുകിപ്പോയി. 20,000 മൃഗങ്ങള്‍ ചത്തൊടുങ്ങി. പത്തുലക്ഷത്തോളം പേര്‍ക്ക് കുടിവെള്ളം ലഭിക്കുന്നില്ല. ഡാമിലെ ജലം മൂന്നിലൊന്നായി ചുരുങ്ങി. ഡാമിന്റെ അവശിഷ്ടങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് ഒഴുകിപ്പോയെന്നും അദ്ദേഹം പറഞ്ഞു. 

ഈ മാസം ആറിനാണ് റഷ്യന്‍ നിയന്ത്രണ മേഖലയിലുള്ള നോവ കഖോവ്ക ഡാം തകര്‍ത്തത്. ഖേര്‍സണ്‍ മേഖലയില്‍ നിപ്രോ നദിക്ക് കുറുകെയാണ് കഖോവ്ക ഡാം സ്ഥിതിചെയ്തിരുന്നത്. ഡാം തകര്‍ന്നതിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് ആളുകളെ ഒഴുപ്പിക്കേണ്ടിവന്നു. ഉക്രെയ്നാണ് ഡാം തകര്‍ത്തതെന്നാണ് റഷ്യ വാദിക്കുന്നത്. തിരിച്ചാണെന്നാണ് ഉക്രെയ്ന്‍ പറയുന്നത്. 

Eng­lish Sum­ma­ry: Ukraine dam col­lapse death toll exceeds 57; Ukraine claims a loss of 10,000 crores

You may also like this video

Exit mobile version