Site icon Janayugom Online

അഭയാര്‍ത്ഥി പ്രതിസന്ധിയില്‍ ഉക്രെയ്‍‍ന്‍; പലായനം ചെയ്തത് 33 ലക്ഷം ജനങ്ങള്‍

റഷ്യൻ അധിനിവേശത്തെത്തുടർന്ന് 33 ലക്ഷം അഭയാർത്ഥികൾ ഉക്രെയ്‍നിൽ നിന്ന് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ . അതേസമയം 65 ലക്ഷത്തോളം പേർ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടതായാണ് കണക്കാക്കുന്നത്. ഫെബ്രുവരി 24 ന് യുദ്ധം ആരംഭിച്ചതിന് ശേഷം 3,328,692 ഉക്രെയ്‌നിക്കാർ പലായനം ചെയ്തുവെന്നാണ് യുഎൻ അഭയാർത്ഥി ഏജൻസിയുടെ കണക്ക്. ആക്രമണവും യുദ്ധാനന്തര ഉക്രെയ്‍നെ സംബന്ധിച്ച ആശങ്കയുമാണ് പലായാനത്തിന് കാരണമെന്ന് അഭയാര്‍ത്ഥി ഏജന്‍സി മേധാവി ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞു. പലായനം ചെയ്തവരില്‍ 90 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്.

18നും 60 നും ഇടയിൽ പ്രായമുള്ള ഉക്രെയ്‌നിയൻ പുരുഷന്മാർക്ക് രാജ്യം വിടാന്‍ അനുമതിയില്ല. ബുധനാഴ്ച വരെ 1,62,000 മൂന്നാം രാജ്യക്കാർ ഉക്രെയ്‍നിൽ നിന്ന് പലായനം ചെയ്തതായി യുഎൻ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) അറിയിച്ചു. ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്‌തെങ്കിലും ഉക്രെയ്‌നിന്റെ അതിർത്തിയിൽ തന്നെ തുടരുകയാണ്. ഏകദേശം 64.8 ലക്ഷം ആളുകൾ ഉക്രെയ്‌നിനുള്ളിൽ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടതായാണ് ഐഒഎം കണക്കാക്കുന്നത്. യുദ്ധത്തിനു മുന്‍പ്, ക്രിമിയയും കിഴക്കൻ സ്വന്തന്ത്ര റിപ്പബ്ലിക്കന്‍ പ്രദേശങ്ങളും ഒഴികെ, ഉക്രെയ്‌നിൽ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ 3.7 കോടി ജനങ്ങളുണ്ടായിരുന്നുവെന്നാണ് കണക്ക്.

അഭയാര്‍ത്ഥി ഏജന്‍സിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഓരോ 10 ഉക്രേനിയൻ അഭയാർത്ഥികളിൽ ആറ് പേരും പോളണ്ടിലേക്കാണ് പലായനം ചെയ്യുന്നത്. ഇതുവരെ 2,010,693 പേർ പോളണ്ട് അതിർത്തി കടന്നിട്ടുണ്ട്. അര ദശലക്ഷത്തിലധികം ഉക്രേനിയക്കാർ റൊമാനിയയിലേക്ക് കുടിയേറിയതായും അഭയാര്‍ത്ഥി ഏജന്‍സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 5,18,269 പേർ ഇതിനകം റൊമാനിയയില്‍ എത്തിയിട്ടുണ്ട്. മോള്‍ഡോവ 3,59,056, ഹംഗറി 2,99,273, സ്ലോവാക്യ 2,40,009, റഷ്യ 1,84,563, ബെലാറൂസ് 2,548 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

eng­lish summary;Ukraine in refugee cri­sis; 33 lakh peo­ple were displaced

you may also like this video;

Exit mobile version