Site icon Janayugom Online

ഉക്രെയ്ന്‍: ഇന്ത്യക്കെതിരെ വീണ്ടും യുഎസ്

ഉക്രെയ്ന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് വിമര്‍ശിച്ച് യുഎസ്. ബുച്ചയിലെ സിവിലിയൻ കൂട്ടക്കൊലകളെ തുടർന്ന് റഷ്യയെ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ട് നിന്നതിന് പിന്നാലെയാണ് പ്രതികരണം. കരട് പ്രമേയം ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ വോട്ടിനിട്ടപ്പോൾ 93 രാജ്യങ്ങൾ അനുകൂലിച്ചും 24 പേർ എതിർത്തും വോട്ട് ചെയ്തതോടെ സസ്പെൻഷൻ നടപ്പാക്കുകയായിരുന്നു. ഇന്ത്യയടക്കം 58 പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു. 

അതേസമയം വിഷയത്തിൽ നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുവാൻ ഇന്ത്യക്ക് കാരണങ്ങൾ ഉണ്ടെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂർത്തി പറഞ്ഞു. സംഘർഷത്തിന്റെ തുടക്കം മുതൽ ഇന്ത്യ സമാധാനത്തിനും സംവാദത്തിനും നയതന്ത്രത്തിനും വേണ്ടിയാണ് നിലകൊള്ളുന്നത്. നിരപരാധികളുടെ ജീവൻ പണയപ്പെടുത്തി രക്തം ചൊരിഞ്ഞുകൊണ്ട് ഒരു പരിഹാരവും കൈവരിക്കാൻ കഴിയില്ലെന്ന് ഇന്ത്യ വിശ്വസിക്കുന്നു. ഇന്ത്യ ഏതെങ്കിലും പക്ഷം തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ അത് സമാധാനത്തിന്റേതാണെന്നും തിരുമൂര്‍ത്തി പറഞ്ഞു. 

ഉക്രെയ്ന്‍ വിഷയത്തിൽ ജനുവരി മുതൽ യുഎന്‍ പ്രമേയങ്ങളിലും വോട്ടെടുപ്പിലും ഇന്ത്യ എട്ട് തവണ വിട്ടുനിന്നിട്ടുണ്ട്. എന്നാൽ ഈ ആഴ്ച ആദ്യം യുഎൻ സുരക്ഷാ കൗൺസിലിൽ ബുച്ചയിലെ കൊലപാതകങ്ങളെ അപലപിച്ച ഇന്ത്യ സ്വതന്ത്ര അന്വേഷണത്തിനുള്ള ആഹ്വാനത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. റഷ്യന്‍ ആയുധങ്ങളും എണ്ണയും വാങ്ങുന്നതിലും യുഎസ് ഉയര്‍ത്തിയ വിമര്‍ശനത്തിന് ഇന്ത്യ മറുപടി നല്‍കിയിട്ടുണ്ട്. റഷ്യയുടെ ആയുധങ്ങള്‍ക്കുള്ള ബദല്‍ വളരെ ചെലവേറിയതാണെന്നുള്ള വിവരങ്ങളടക്കം ഇന്ത്യ യുഎസിന് നല്‍കിയ മറുപടിയിലുണ്ട്. 

Eng­lish Summary:Ukraine: US again against India
You may also like this video

Exit mobile version