Site icon Janayugom Online

ഉക്രെയ്ന്റെ നാറ്റോ പ്രവേശനം: മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ഉക്രെയ്‍ന്റെ നാറ്റോപ്രവേശനം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന മുന്നറിയിപ്പുമായി റഷ്യ. ഉക്രെയ്‍നിലെ നാല് പ്രദേശങ്ങളെ റഷ്യയുമായി കൂട്ടിച്ചേര്‍ത്ത നടപടികള്‍ക്ക് പിന്നാലെ നാറ്റോ പ്രവേശനം വേഗത്തിലാക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുമെന്ന് ഉക്രെയ്‍ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി പ്രഖ്യാപിച്ചിരുന്നു. അത്തരമൊരു നടപടി ഇത് റഷ്യയുടെ സെക്യൂരിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി അലക്സാണ്ടര്‍ വെനിഡിക്റ്റോവ് പറഞ്ഞു. ഉക്രെയ്‍നെ സഹായിക്കുന്നതിലൂടെ നാറ്റോയും പാശ്ചാത്യ സഖ്യകക്ഷികളും സംഘര്‍ഷത്തില്‍ നേരിട്ട് പങ്കാളികളാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ഉക്രെയ്ൻ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത നടപടികള്‍ക്കെതിരെയുള്ള യുഎന്‍ പ്രമേയത്തിനു പിന്നാലെ റഷ്യ മിസെെലാക്രമണം ശക്തമാക്കി. 40ലധികം ഉക്രെയ്‍ന്‍ നഗരങ്ങളിലും പട്ടണങ്ങളിലും റഷ്യ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. പ്രത്യാക്രമണത്തില്‍ 25 റഷ്യന്‍ സെെനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി 32 മിസെെലാക്രമണങ്ങള്‍ നടത്തിയതായി ഉക്രെയ്‍ന്‍ സായുധ സേനാ മേധാവി അറിയിച്ചു. തുറമുഖ നഗരമായി മെെക്കോലെെവിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിനു നേരെയും ആക്രമണമുണ്ടായി. 

തെക്കന്‍ ബഗ് നദിയിലെ കപ്പല്‍ നിര്‍മ്മാണ കേന്ദ്രവും ആക്രമണത്തില്‍ തകര്‍ന്നു. തലസ്ഥാന നഗരമായ കീവിലെ ജനവാസ കേന്ദ്രങ്ങളിലും ആക്രമണമുണ്ടായതായി ഭരണകൂടം അറിയിച്ചു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇറാന്‍ നിര്‍മ്മിത കാമികേസ് ഡ്രോണുകളുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് കീവ് ഗവര്‍ണര്‍ ഒലക്സി കുലേബ പറഞ്ഞു. നിപ്രോ നഗരത്തിലെ 30 ലധികം ബഹുനില കെട്ടിടങ്ങള്‍, ഗ്യാസ് പെപ്പ്‍ലെെനുകള്‍,വെെദ്യുതി ലെെനുളകള്‍ എന്നിവ ആക്രമണത്തില്‍ തകര്‍ന്നു. വെെദ്യുത ലെെനുകള്‍ തകരാറിലായതോടെ 2000 ത്തിലധികം കുടുംബങ്ങളില്‍ വെെദ്യുതി വിതരണം മുടങ്ങി. 

റഷ്യയുടെ ആക്രമണങ്ങള്‍ ബലഹീനതയുടെ തെളിവാണെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു. യുദ്ധഭൂമിയില്‍ റഷ്യ യഥാര്‍ത്ഥത്തില്‍ തോല്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ നാറ്റോ ആണവ ആസൂത്രണ സംഘം യോഗം ചേര്‍ന്നു. റഷ്യന്‍ പ്രദേശം സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുമെന്ന പ്രഡിഡന്റ് വ്ലാദിമിര്‍ പുടിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് നാറ്റോ ആസ്ഥാനത്ത് പ്രതിരോധമന്ത്രിമാര്‍ യോഗം ചേര്‍ന്നത്.

Eng­lish Summary:Ukraine’s NATO entry: report could lead to World War III
You may also like this video

Exit mobile version