Site iconSite icon Janayugom Online

നാല് രാജ്യങ്ങളില്‍ യുഎന്നിന്റെ പട്ടിണി മുന്നറിയിപ്പ്

ആഗോളതലത്തില്‍ നാല് രാജ്യങ്ങള്‍ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നതായി ഐക്യരാഷ്ട്ര സഭ. സുഡാൻ, ഹെയ്തി, ബുർക്കിന ഫാസോ, മാലി എന്നീ രാജ്യങ്ങളില്‍ പട്ടിണി സാധ്യതയുണ്ടെന്നാണ് യുഎന്നിന്റെ മുന്നറിയിപ്പ്. അഫ്ഗാനിസ്ഥാന്‍, നെെജീരിയ, സൊമാലിയ, സൗത്ത് സുഡാന്‍, യെമന്‍ എന്നിവയ്ക്കൊപ്പം ഉയര്‍ന്ന ജാഗ്രതാ തലത്തിലാണ് നിലവില്‍ ഈ രാജ്യങ്ങളുള്ളതെന്നും ഫുഡ് ആന്റ് അഗ്രികൾച്ചർ ഓർഗനൈസേഷനും (എഫ്എഒ)വേള്‍ഡ് ഫുഡ് പ്രോഗ്രാമും (ഡബ്ല്യുഎഫ്ഒ) ചേര്‍ന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനകം തന്നെ പട്ടിണിയെ അഭിമുഖീകരിക്കുന്ന വിപത്തായ അവസ്ഥകളാണ് ഉയര്‍ന്ന ജാഗ്രതാ തലത്തിലുള്ള രാജ്യങ്ങളിലുള്ളത്. 

ഈ ഒമ്പത് രാജ്യങ്ങളെക്കൂടാതെ 22 രാജ്യങ്ങളെ ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ ഹോട്ട്‌സ്‌പോട്ടുകൾ ആയി തിരിച്ചറിഞ്ഞിട്ടുണ്ട്. ആളുകളെ പട്ടിണിയുടെ വക്കിൽ നിന്ന് തിരികെ കൊണ്ടുവരാനും ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ കാരണങ്ങൾക്ക് ദീർഘകാല പരിഹാരം നൽകാനും കാർഷിക മേഖലയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എഫ്എഒ ഡയറക്ടർ ജനറൽ ക്യു ഡോങ്യു പറഞ്ഞു. മാറുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെടാനും ആത്യന്തികമായി ക്ഷാമം തടയാനും ആളുകളെ സഹായിക്കുന്നതിന് വ്യക്തമായ നടപടിയുണ്ടായില്ലെങ്കിൽ വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഡബ്ല്യുഎഫ്‍പി ഡയറക്ടർ സിണ്ടി മക്കെയ്ൻ ചൂണ്ടിക്കാട്ടി. 

ദരിദ്ര രാജ്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധികൾ രൂക്ഷമാകുമെന്നും 2023 മധ്യത്തിലെ എൽ നിനോ പ്രതിഭാസം ദുർബല രാജ്യങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുമെന്ന ആശങ്കയും റിപ്പോർട്ടില്‍ ഉന്നയിക്കുന്നുണ്ട്. ആഭ്യന്തര സംഘര്‍ഷം നീണ്ടുപോയേക്കാവുന്ന സാഹചര്യത്തില്‍ ഒരു ദശലക്ഷം ആളുകള്‍ സുഡാനില്‍ നിന്ന് പലായനം ചെ­യ്യുമെന്ന് എഫ്എഒയുംഡബ്ല്യു­­­­­എഫ്‍പിയും മുന്നറിയിപ്പ് നൽകുന്നു. പോർട്ട് സുഡാനിലൂടെയുള്ള വിതരണ റൂട്ടുകൾ സുരക്ഷാ പ്രശ്‌നങ്ങളാൽ തടസപ്പെട്ടതിനാൽ വരും മാസങ്ങളിൽ സുഡാനിലുള്ള 2.5 ദശലക്ഷത്തിലധികം പേർ കടുത്ത പട്ടിണി നേരിടും. 

Eng­lish Summary;UN famine warn­ing in four countries

You may also like this video

Exit mobile version