Site icon Janayugom Online

ഇസ്രയേലിന് ആയുധം നല്‍കുന്നത് നിര്‍ത്തിവെയ്ക്കണമെന്ന് യുഎന്‍ മനുഷ്യാവകാശ സമിതി

ഗാസയില്‍ അതിക്രമം നടത്തുന്ന ഇസ്രയേലിന് ആയുധം നല്‍കുന്നത് എല്ലാ രാജ്യങ്ങളും അവസാനിപ്പിക്കണമെന്ന പ്രമേയം പാസാക്കി ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ സമിതി. യുദ്ധക്കുറ്റമാകാന്‍ സാധ്യതയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മനുഷ്യരാശിക്കെതിരെ കുറ്റകൃത്യങ്ങള്‍ക്കും ഇസ്രയേലിനെ ഉത്തരവാദികളാക്കണമെന്നും പാകിസ്ഥാൻ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു. 48 അംഗ മനുഷ്യാവകാശ സമതിയിൽ ചൈന, ക്യൂബ, ബ്രസീൽ, ചിലി തുടങ്ങി 28 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച്‌ വോട്ട്‌ ചെയ്‌തു. ഇസ്രയേലിന്‌ ആയുധം നൽകുന്നത്‌ തുടരുന്ന അമേരിക്ക, ജർമനി ഉൾപ്പെടെ ആറു രാജ്യങ്ങളാണ്‌ എതിർത്തു വോട്ട്‌ ചെയ്‌തത്‌.

ഇന്ത്യ, ഫ്രാൻസ്‌, ജപ്പാൻ, നെതർലാൻഡ്‌സ്‌ തുടങ്ങി 13 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന്‌ വിട്ടുനിന്നു. ഇസ്രയേൽ ഉടൻ പലസ്‌തീൻ അധിനിവേശം അവസാനിപ്പിക്കണമെന്നും ഗാസയിലെ അനധികൃത ഉപരോധം നിർത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ആശുപത്രികൾ, സ്‌കൂളുകൾ, അഭയ കേന്ദ്രങ്ങൾ, ജല വിതരണ സംവിധാനം, വൈദ്യുത വിതരണം തുടങ്ങിയവ തകർക്കുന്ന ഇസ്രയേലിന്‌ ആയുധം നൽകുന്നത്‌ നിർത്തണം. മനുഷ്യാവകാശ സമിതിക്ക്‌ പ്രമേയങ്ങൾ നടപ്പാക്കാൻ നിർബന്ധിത മാർഗങ്ങളില്ല. ഗാസയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന്‌ മാർച്ചിൽ രക്ഷാസമിതി പ്രമേയം പാസാക്കിയിരുന്നു. എന്നാൽ, ഇതിന്‌ പുല്ലുവില കൽപ്പിച്ച്‌ ആക്രമണം തുടരുകയാണ്‌.

ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 33,091 ആയി. ഇതിനിടയില്‍ ഗാസയിൽ അടിയന്തര വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ ഭാവിയിൽ ഇസ്രായേലിനോടുള്ള നിലപാട്‌ മാറ്റമുണ്ടാകുമെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ നിലപാട് എടുത്തതായി റിപ്പോര്‍ട്ട്. വേൾഡ്‌ സെൻട്രൽ കിച്ചണിന്റെ ഏഴു പ്രവർത്തകരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി കഴിഞ്ഞ ദിവസം നടത്തിയ ഫോൺ സംഭാഷണത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

ഗാസയില്‍ നിലനില്‍ക്കുന്ന മാനുഷിക പ്രതിസന്ധി, സന്നദ്ധ പ്രവർത്തകരുടെ സുരക്ഷ എന്നിവയ്ക്ക് പരിഹാരം കാണുന്നതിനുള്ള നടപടി ഉടന്‍ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്യണം. ഇതിനെ ആശ്രയിച്ചായിരിക്കും ഇസ്രയേലിനുള്ള ഭാവി പിന്തുണയെന്ന്‌ ബൈഡൻ പറഞ്ഞതായി വൈറ്റ്‌ ഹൗസ്‌ അറിയിച്ചു.

Eng­lish Summary:
UN Human Rights Coun­cil to stop pro­vid­ing arms to Israel

You may also like this video:

Exit mobile version