Site icon Janayugom Online

പലസ്തീനികള്‍ക്കുള്ള ഭക്ഷണ സഹായം നിര്‍ത്തിവയ്ക്കുമെന്ന് യുഎന്‍

സാമ്പത്തിക സഹായങ്ങളുടെ അഭാവം കാരണം പലസ്തീനികള്‍ക്കുള്ള ഭക്ഷണ വിതരണം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം. രണ്ട് ലക്ഷത്തിലധികം പലസ്തീനികള്‍ക്കുള്ള സഹായമാണ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയെന്ന് ഡബ്ല്യുഎഫ്‌പി ഡയറക്ടര്‍ സമീർ അബ്ദുൽജാബർ അറിയിച്ചു. ധനസഹായം ലഭിച്ചില്ലെങ്കിൽ, ഓഗസ്റ്റിൽ ഭക്ഷണവും പണ സഹായവും പൂർണമായും നിര്‍ത്തലാക്കാന്‍ ഡബ്ല്യുഎഫ്പി നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീരുമാനത്തിനെതിരെ നിരവധി പലസ്തീനികള്‍ ഗാസയിലെ ഡബ്ല്യുഎഫ്‌പി ഓഫിസുകള്‍ക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഭക്ഷ്യ അരക്ഷിതാവസ്ഥയും ദാരിദ്ര്യവും ഏറ്റവും കൂടുതലുള്ള ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള കുടുംബങ്ങളെയാകും തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഒരാള്‍ക്ക് 10.30 ഡോളര്‍ മൂല്യമുള്ള പ്രതിമാസ ഭക്ഷ്യസഹായമാണ് ഐക്യരാഷ്ട്ര സഭ നല്‍കുന്നത്. 2.3 ദശലക്ഷം ആളുകളുള്ള ഗാസയില്‍ 45 ശതമാനം തൊഴിൽരഹിതരും 80 ശതമാനം പേർ അന്താരാഷ്ട്ര സഹായത്തെ ആശ്രയിക്കുന്നവരുമാണെന്ന് പലസ്തീന്‍, യുഎന്‍ രേഖകള്‍ പറയുന്നു. 

Eng­lish Sum­ma­ry; UN to sus­pend food aid to Palestinians

You may also like this video

Exit mobile version