Site icon Janayugom Online

ദേശീയ സുരക്ഷയെന്ന ‘വിശുദ്ധ പശു’ മൂലം തമാശ പറയാൻ കഴിയാതായി: മദ്രാസ് ഹെെക്കോടതി

ഇന്ത്യയിൽ ‘വിശുദ്ധ പശുക്കളുടെ’ എണ്ണം നിരവധിയാണെന്നും അതിനാൽ ഒരാൾക്ക് തമാശപോലും പറയാൻ കഴിയാത്ത അവസ്ഥയാണെന്നും മദ്രാസ് ഹെെക്കോടതി. ഇപ്പോൾ രാജ്യത്തെ ‘ആത്യന്തിക വിശുദ്ധ പശു’ ദേശീയ സുരക്ഷയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു, സിപിഐ(എംഎൽ) നേതാവ് മതിവാണൻ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ വിമർശനം.

സിരുമലൈ മലനിരകളിലേക്കുള്ള അവധിക്കാലയാത്രയുടെ ഫോട്ടോകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് തമിഴ്‌നാട് പൊലീസ് മതിവാണനെതിരെ ദേശസുരക്ഷാ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ‘ഷൂട്ടിംഗ് പരിശീലനത്തിനായി സിരുമലയിലേക്കുള്ള യാത്ര’ എന്ന അടിക്കുറിപ്പാണ് ഗവൺമെന്റിനെതിരെ യുദ്ധം ചെയ്യുക, ക്രിമിനൽ ഗൂഢാലോചന, പൊതുജനങ്ങളിൽ ഭയമോ ഭീതിയോ ഉണ്ടാക്കുക എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ എഫ്ഐആറിൽ ഉപയോഗിക്കാൻ കാരണമായത്. ഈ എഫ്ഐആർ അസംബന്ധം ആണെന്നും നിയമ നടപടികളുടെ ദുരുപയോഗം ആണെന്നും ചൂണ്ടിക്കാട്ടി കോടതി റദ്ദാക്കി.

ഫേസ്ബുക്ക് പോസ്റ്റിൽ വരുന്ന ഇത്തരം തമാശകൾ സാധാരണവും ന്യായബോധമുള്ള ഏതൊരു വ്യക്തിയും ചിരിച്ചു തള്ളിക്കളയുന്നവയുമാണെന്ന് കോടതി പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മതിവാണനെ കുടുംബാംഗങ്ങൾക്കൊപ്പം ഫോട്ടോകളിൽ കാണാനായെന്നും ഇയാളിൽ നിന്ന് ആയുധങ്ങളോ നിരോധിത വസ്തുക്കളോ കണ്ടെടുത്തിട്ടില്ലെന്നും ജസ്റ്റിസ് സ്വാമിനാഥൻ ചൂണ്ടിക്കാട്ടി. പ്രതി ഒറ്റയായിരിക്കെ എങ്ങനെയാണ് ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തിയതെന്നും ജഡ്ജി ചോദിച്ചു. ഗൂഢാലോചന നടത്താൻ രണ്ടോ അതിലധികമോ ആളുകളുടെ യോഗം കൂടിയേ തീരൂ, ജസ്റ്റിസ് സ്വാമിനാഥൻ പറഞ്ഞു.

ഇന്ത്യയിൽ വാരണാസി മുതൽ തമിഴ്‌നാട്ടിലെ വാടിപ്പട്ടി വരെ വിവിധതരം വിശുദ്ധ പശുക്കൾ മേഞ്ഞു നടക്കുന്നുണ്ടെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. വിശുദ്ധ പശുക്കൾ ഓരോ പ്രദേശത്തിനും വ്യത്യസ്തമാണ്. യഥാർത്ഥ പശുവാണ് ആദിത്യനാഥിന്റെ നാട്ടിലെ വിശുദ്ധ പശു. പശ്ചിമ ബംഗാളിൽ ടാഗോർ, തമിഴ്‌നാട്ടിൽ ‘പെരിയാർ’ മഹാരാഷ്ട്രയിൽ ശിവജിയും വി ഡി സവർക്കറും സമാന പദവിയുള്ളവരാണെന്ന് ജഡ്ജി നിരീക്ഷിച്ചു. ഇന്ത്യയിൽ ഉടനീളമുള്ള ആത്യന്തിക വിശുദ്ധ പശുവാണ് ‘ദേശീയ സുരക്ഷ’യെന്ന് ജഡ്ജി പറഞ്ഞു. സ്വദേശി ചെഗുവേരയാണ് തങ്ങളെന്ന് സങ്കൽപ്പിക്കാൻ ഒരാൾക്ക് അർഹതയുണ്ടെന്നും കോടതി പറഞ്ഞു.

eng­lish sum­ma­ry; Unable to joke because of ‘sacred cow’ of nation­al secu­ri­ty: Madras High Court

you may also like this video;

Exit mobile version