പ്രമുഖ തമിഴ് വാർത്താ ചാനലായ പുതിയ തലമുറൈക്ക് അപ്രഖ്യാപിത വിലക്ക്. തമിഴ്‌നാട് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കേബിൾ ശൃംഖലയിൽ (തമിഴ്നാട് കേബിൾ ടിവി കോർപ്പറേഷൻ) നിന്നാണ് ചാനലിനെ ഒഴിവാക്കിയത്. ഏകദേശം 15 ലക്ഷത്തോളം കുടുംബങ്ങളുള്ള നെറ്റ് വർക്കിൽ നിന്ന് ചാനൽ നീക്കം ചെയ്തതിന്റെ കാരണം വിശദീകരിക്കാൻ തമിഴ്‌നാട് സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ, സർക്കാരിന് ഹിതകരമല്ലാത്ത വാർത്തകളും വിമർശനങ്ങളും സംപ്രേഷണം ചെയ്യുന്നതാണ് വിലക്കിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.
സർക്കാർ നടപടി മാധ്യമസ്വാതന്ത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ചെന്നൈ പ്രസ് ക്ലബ് പ്രതികരിച്ചു. മുൻകൂർ നോട്ടീസ് പോലും നൽകാതെ രഹസ്യമായി ചാനലിനെ കേബിൾ ടിവി ശൃംഖലയിൽ നിന്ന് നീക്കിയ നടപടി അംഗീകരിക്കാനാകില്ലെന്നും പ്രസ് ക്ലബ് പ്രസ്താവനയിൽ അറിയിച്ചു. സർക്കാരിന്റെ ഈ നടപടിയെ വിമർശിച്ച് എഐഎഡിഎംകെ രംഗത്തെത്തി. പ്രതിപക്ഷ നേതാവും എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ പളനിസ്വാമി ചാനൽ വിലക്കിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചു. കഴിഞ്ഞ ദിവസം മുതൽ ചാനൽ ലഭിക്കുന്നില്ലെന്ന പരാതികൾ വ്യാപകമായി ലഭിക്കുന്നുണ്ടെന്നും, ഇക്കാര്യം പരിശോധിച്ചുവരുകയാണെന്നുമാണ് പുതിയ തലമുറൈ ചാനൽ അധികൃതർ നൽകുന്ന വിശദീകരണം.

