കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തം നടന്ന് ഒരുവർഷമായിരിക്കുന്നു. മുണ്ടക്കൈ — ചൂരൽമല ദുരന്തത്തിന്റെ ഓർമ്മകൾ എക്കാലവും നമ്മുടെ ഒരു നോവായി തുടരുക തന്നെ ചെയ്യും. ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിൽ ഒന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല. ദുരന്തമുണ്ടായ ഉടനെ രക്ഷാപ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കാനും ഏകോപിപ്പിക്കാനും നമുക്കുസാധിച്ചു. സർക്കാർ സംവിധാനങ്ങൾക്കൊപ്പം ജനങ്ങളും കൈകോർത്തു നടത്തിയ ദുരന്തനിവാരണ പ്രവർത്തനങ്ങൾ നാടിന്റെ ഐക്യത്തിനും ഇച്ഛാശക്തിക്കും അടിവരയിടുന്നവയായിരുന്നു. പഴുതുകളടച്ച ദുരിതാശ്വാസ പ്രവർത്തനത്തിനായി കാബിനറ്റ് സബ് കമ്മിറ്റി രണ്ടു മാസത്തോളം വയനാട് നിലയുറപ്പിച്ചു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഓരോ കാര്യത്തിലും സർക്കാരിന്റെ നിതാന്ത ശ്രദ്ധ ഉറപ്പാക്കി. ഒരു മാസത്തിനകം — ഓഗസ്റ്റ് 24നകം — ദുരിതാശ്വാസ ക്യാമ്പിലെ മുഴുവൻ ആളുകളെയും മറ്റു പുനരധിവാസ സ്ഥലങ്ങളിലേക്ക് മാറ്റി. വീട്ടുവാടകയിനത്തിൽ 2025 മേയ് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ആകെ 3,98,10,200 രൂപ ചെലവഴിച്ചിട്ടുണ്ട്. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ആറ് ലക്ഷം, ഗുരുതരമായി പരിക്കേറ്റവർക്ക് എസ്ഡിആർഎഫിൽ നിന്നും അനുവദിച്ച തുകയ്ക്ക് പുറമെ 50,000, 40 മുതൽ 60 % വരെ വൈകല്യം ബാധിച്ചവർക്ക് 50,000, 60 മുതൽ 80 ശതമാനത്തിലധികം വൈകല്യം ബാധിച്ചവർക്ക് 75,000 രൂപ വീതം അനുവദിച്ചു. തുടർചികിത്സയുടെ ചെലവും സർക്കാർ വഹിക്കുന്നു. മാനസികാരോഗ്യം വീണ്ടെടുക്കാൻ ആവശ്യമായ കൗൺസിലിങ് സംവിധാനവും ഒരുക്കി. വാർഷികത്തോട് അനുബന്ധിച്ച് എല്ലാ ദുരന്തബാധിതരെയും കണ്ട് കൗൺസിലിങ് സേവനങ്ങൾ ആവശ്യമെങ്കിൽ നൽകാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളിലെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ദിവസം 300 രൂപ വീതം സഹായധനം അനുവദിച്ചു. പ്രതിമാസം 9,000 രൂപ വീതം ഒമ്പതുമാസത്തേക്ക് അനുവദിച്ചു. ഇതിനായി ആകെ 9,07,20,000 രൂപ ചെലവഴിച്ചിട്ടുണ്ട്. ആനുകൂല്യം ഒരു കുടുംബത്തിലെ രണ്ട് വ്യക്തികൾക്ക് ഉറപ്പാക്കി.
നഷ്ടപ്പെട്ട റേഷൻ കാർഡ് മുതൽ പാസ്പോർട്ട് വരെയുള്ള മുഴുവൻ രേഖകളും തിരികെ ലഭിക്കാനുള്ള സഹായങ്ങൾ ആദ്യദിനങ്ങളിൽ തന്നെ നൽകാൻ ആരംഭിച്ചു. 1,000 രൂപയുടെ ഭക്ഷ്യകിറ്റ് ഓരോ മാസവും വിതരണം ചെയ്യുന്നു. ദുരന്തത്തിൽ പെട്ടുപോയ വെള്ളാർമല സ്കൂളിലേയും മുണ്ടക്കൈ സ്കൂളിലേയും വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ ആവശ്യമായ നടപടികൾ വളരെ വേഗം തന്നെ സ്വീകരിക്കാൻ സാധിച്ചു. ഇപ്പോൾ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പ് നിർമ്മാണം നടക്കുകയാണ്. പല വെല്ലുവിളികളും നേരിട്ടാണ് അതിനാവശ്യമായ ഭൂമി സർക്കാർ ഏറ്റെടുത്തത്. അവിടെ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് മാതൃകാ ടൗൺഷിപ്പ് സജ്ജമാവുന്നത്. ടൗൺഷിപ്പ് പദ്ധതിയിൽ 410 റെസിഡൻഷ്യൽ യൂണിറ്റുകൾ, പൊതു കെട്ടിടങ്ങൾ, റോഡുകൾ, ജലവിതരണം, മലിനജല സംവിധാനങ്ങൾ, വൈദ്യുതി, മറ്റ് അടിസ്ഥാനസൗകര്യങ്ങൾ, ലാൻഡ്സ്കേപ്പിങ്, സൈറ്റ് വികസനം എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 2025 മേയ് 29ന് പ്രീ പ്രോജക്ട് ചെലവായി കണക്കാക്കിയിട്ടുള്ള 40,03,778 രൂപ കരാർ കമ്പനിയായ ഉരാളുങ്കൽ ലേബർ കോൺട്രാക് സൊസൈറ്റിക്ക് അനുവദിക്കാൻ ഉത്തരവായി. 2025 ജൂൺ 19, 20 തീയതികളിലായി ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് ആവശ്യപ്പെട്ട 104 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം ആകെ 16.05 കോടി രൂപ വിതരണം ചെയ്തു. പുനരധിവാസ പട്ടികയിൽ ആകെയുള്ള 402 ഗുണഭോക്താക്കളിൽ നിന്ന് 107 പേരാണ് വീടിന് പകരം 15 ലക്ഷം രൂപ മതി എന്നറിയിച്ചിരുന്നത്.
ഉരുൾപൊട്ടൽ പുനരധിവാസം സംബന്ധിച്ച് 2025 ജൂൺ 25 വരെ ആകെ 770,76,79,158 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചിട്ടുള്ളത്. ഇതിൽ നിന്നും 91,73,80,547 രൂപ പുനരധിവാസവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് ചെലവഴിച്ചു. ദുരന്തബാധിതർക്ക് ധനസഹായം അനുവദിച്ചതിന് 7,65,00,000, വീട്ടുവാടകയിനത്തിൽ നേരത്തെ അനുവദിച്ച തുകയ്ക്ക് പുറമെ 50,00,000 രൂപ വീതം ചെലവാക്കി.
കൂടാതെ, എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കലിനായി 43,56,10,769, ടൗൺഷിപ്പ് പ്രോജക്ടിന് 20,00,00,000, ടൗൺഷിപ്പ് പ്രീ പ്രോജക്ട് ചെലവുകൾ 40,03,778, ടൗൺഷിപ്പിന് പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് 15 ലക്ഷം രൂപ വീതം നൽകിയ വകയിൽ 13,91,00,000, ജീവനോപാധി ധനസഹായത്തിനായി 3,61,66,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ചെലവാക്കിയിട്ടുണ്ട്.
ഉപജീവന സഹായം, വാടക, ചികിത്സാസഹായം, വിദ്യാഭ്യാസം, സമഗ്രമായ പുനരധിവാസം എന്നിങ്ങനെ എല്ലാ മേഖലകളിലും അതിജീവിതർക്ക് കരുത്തേകി സർക്കാർ ഒപ്പമുണ്ട്. സമാനതകളില്ലാത്ത ദുരന്തത്തിൽ നിന്ന് അത്യുജ്വലമായി തിരികെ വന്ന അതിജീവിതർക്കും അത് സാധ്യമാക്കാനായി അക്ഷീണം പ്രയത്നിച്ചവർക്കും അഭിവാദ്യങ്ങൾ നേരുന്നു. പുനരധിവാസം മികച്ച രീതിയിൽ പൂർത്തീകരിക്കാൻ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളുമായി ഒറ്റക്കെട്ടായി നമുക്ക് മുന്നോട്ടു പോകാം.

