Site iconSite icon Janayugom Online

ആര്‍എസ്എഫും സഖ്യകക്ഷികളും തമ്മില്‍ ധാരണ; സുഡാനില്‍ സമാന്തര സര്‍ക്കാര്‍

സുഡാനില്‍ സമാന്തര സര്‍ക്കാര്‍ രൂപീകരിക്കാന്‍ അര്‍ധസെെനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും സഖ്യകക്ഷികളും. കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിൽ ശനിയാഴ്ച രാത്രി വൈകിയാണ് ഒപ്പുവയ്ക്കൽ ചടങ്ങ് നടന്നത്. രാജ്യത്തെ പ്രശ്നബാധിത മേഖലകളില്‍ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സര്‍ക്കാരിന് വഴിയൊരുക്കുന്നതാണ് ചാര്‍ട്ടറെന്ന് ചടങ്ങിനു ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ചാർട്ടറിൽ ഒപ്പുവച്ചവരിൽ ഭൂരിഭാഗവും ഡാർഫറിൽ നിന്നും കോർഡോഫാൻ സ്വദേശികളായതിനാൽ, സമാന്തര സർക്കാർ രൂപീകരിക്കാനുള്ള നീക്കം സുഡാന്റെ വിഭജന സാധ്യതയെക്കുറിച്ച് ആശങ്ക ഉയർത്തുന്നു.
തെക്കൻ കോർഡോഫാൻ, ബ്ലൂ നൈൽ സംസ്ഥാനങ്ങളുടെ ഭാഗങ്ങൾ നിയന്ത്രിക്കുന്ന അബ്ദൽ അസീസ് അൽ‑ഹിലുവിന്റെ നേതൃത്വത്തിലുള്ള സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്‌മെന്റ്, സുഡാൻ ലിബറേഷൻ മൂവ്‌മെന്റ് — ട്രാൻസിഷണൽ കൗൺസിൽ തലവനായ അൽ‑ഹാദി ഇദ്രിസ്, നാഷണൽ യുഎംഎംഎ പാർട്ടി തലവന്‍ ഫദ്‌ലല്ല ബർമ്മ നാസിർ. ആർ‌എസ്‌എഫ് കമാൻഡർ അബ്ദുൽറഹിം ദഗ്ലോ, സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്‌മെന്റ്-നോർത്ത് (എസ്‌പി‌എൽ‌എം-എൻ) ഡെപ്യൂട്ടി ചെയർമാൻ ജോസഫ് ടുക എന്നിവരും ഒപ്പുവച്ചവരിൽ ഉൾപ്പെടുന്നു. മുൻ സോവറിൻ കൗൺസിൽ അംഗം മുഹമ്മദ് ഹസൻ അൽ‑തൈഷി സ്വതന്ത്ര വ്യക്തികളെ പ്രതിനിധീകരിച്ച് ചാർട്ടറിൽ ഒപ്പുവച്ചു. 

യുദ്ധം അവസാനിപ്പിക്കുക, മാനുഷിക സഹായം ഉറപ്പാക്കുക, സായുധ ഗ്രൂപ്പുകളെ ഒരൊറ്റ ദേശീയ ശക്തിയായി സംയോജിപ്പിക്കുക എന്നിവയാണ് നിർദ്ദിഷ്ട സർക്കാർ ലക്ഷ്യമിടുന്നത്. ചാർട്ടർ അനുസരിച്ച്, സിവിലിയന്മാർക്കും സിവിലിയൻ വസ്തുക്കൾക്കുമെതിരായ ലംഘനങ്ങൾ തടയുക, ഭരണഘടനാ അവകാശങ്ങളും (ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ, തിരിച്ചറിയൽ രേഖകൾ എന്നിവയുൾപ്പെടെ), സിവിലിയൻ ഭരണവും പുനഃസ്ഥാപിക്കുക എന്നിവയാണ് സർക്കാരിന്റെ കടമകൾ. വൈവിധ്യത്തെയും ബഹുസ്വരതയെയും പ്രതിഫലിപ്പിക്കുന്ന പുതിയ സൈനിക സിദ്ധാന്തത്തോടുകൂടിയ ദേശീയ സെെ­ന്യം രൂപീകരിക്കാനുള്ള ചട്ടക്കൂടും രൂപീകരിച്ചിട്ടുണ്ട്. എ­ന്നാല്‍ എ­ല്ലാ സംഘടനകളെയും ഒരൊറ്റ സൈന്യത്തിൽ ല­യിപ്പിക്കുന്നത് എസ്‌പി‌എൽ‌എം-എൻ ചെ­യർമാൻ അബ്ദൽ അസീസ് അൽ‑ഹിലു തള്ളിക്കളഞ്ഞു. സുഡാൻ സർക്കാരുമായി സമഗ്രമായ ഒരു സമാധാന കരാർ ഒപ്പിട്ടതിനുശേഷം മാത്രമേ അത്തരമൊരു നടപടി ഉണ്ടാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഗവൺമെന്റുമായോ, സായുധ ഗ്രൂപ്പുകളുമായോ, രാഷ്ട്രീയ ശക്തികളുമായോ ഒപ്പുവയ്ക്കുന്ന ഏതൊരു കരാറിലും രാഷ്ട്രീയ പ്രഖ്യാപനത്തിലും മതേതരത്വം സ്വീകരിക്കുകയോ സ്വയം നിർണയാവകാശം സ്വീകരിക്കുകയോ ചെയ്യണമെന്ന് എസ്‌പി‌എൽ‌എം-എൻ നിരന്തരം ആവശ്യമുന്നയിച്ചിരുന്നു.
രാജ്യത്ത് സമാന്തര സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര സഭ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏകദേശം രണ്ട് വർഷത്തെ യുദ്ധത്തിൽ കടുത്ത പ്രതിസന്ധി നേരിടുന്ന സുഡാനില്‍ സമാന്തര സര്‍ക്കാര്‍ രൂപീകരണം കൂടുതല്‍ പ്രത്യാഘാതങ്ങളുണ്ടാക്കും. ശനിയാഴ്ച, ചാർട്ടറിനെതിരെയും സമാന്തര സർക്കാർ രൂപീകരണത്തിനെതിരെയും ഗദാരെഫിലും ഓംദുർമാനിലും പ്രതിഷേധങ്ങള്‍ നടന്നു. ചടങ്ങിന് അനുമതി നല്‍കിയതിനെതിരെ സുഡാന്‍ കെനിയന്‍ സര്‍ക്കാരിനോട് എതിര്‍പ്പ് അറിയിച്ചിരുന്നു. സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ഒരു വേദി ഒരുക്കുന്നതിൽ പങ്കാളിത്തം ചൂണ്ടിക്കാട്ടിയാണ് കെനിയ ഇതിനെ ന്യായീകരിച്ചത്. 

Exit mobile version