Site icon Janayugom Online

പഞ്ചാബില്‍ അധോലോക വാഴ്ച

പഞ്ചാബില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ജീവനെടുക്കുന്ന രക്തരൂക്ഷിത പോരാട്ടങ്ങളായി മാറുമ്പോള്‍ ചലച്ചിത്ര, കലാരംഗങ്ങളും ഭീഷണിയില്‍. തോക്ക്, ഗുണ്ടാ സംസ്ക്കാരത്തെ പാട്ടുകളിലും ചലച്ചിത്രങ്ങളിലും ഉയര്‍ത്തിക്കാട്ടുന്ന പഞ്ചാബ് കലാരംഗം അടക്കി ഭരിക്കുന്നത് അധോലാക സംഘങ്ങള്‍ തന്നെയാണെന്ന് അടുത്തിടെയുണ്ടായ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

പത്തുവര്‍ഷത്തിനിടെ നിരവധി അക്രമ സംഭവങ്ങളാണ് പഞ്ചാബില്‍ ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് ഗുണ്ടാ സംഘങ്ങളുടെ ആക്രമണം ഏറ്റവും ശ്രദ്ധപ്പിടിച്ചുപറ്റിയത് 2016ലെ നബ്ബ ജയില്‍ ആക്രമണത്തോടെയായിരുന്നു. രണ്ട് ഭീകരരും ആറ് ഗുണ്ടകളുമാണ് അന്ന് ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്.

2020 ഒക്ടോബറില്‍ പഞ്ചാബ് യൂണിവേഴ്സ്റ്റി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഗുര്‍ലാല്‍ ബ്രാറി (26) നെ മോട്ടാര്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ഗോള്‍ഡി ബ്രാറിന്റെ ബന്ധുവായിരുന്ന ഗുര്‍ലാലിന്

ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുമായി അടുത്ത ബന്ധുമുണ്ടായിരുന്നു. ഗുര്‍ലാലിന്റെ കൊലപാതകത്തിന് പ്രതികാരമായി അതേവര്‍ഷം തന്നെ ഡിസംബറില്‍ റാണ സിദ്ദു എന്നയാളെ കൊലപ്പെടുത്തി.

2021 ഫെബ്രുവരിയില്‍ ഫരീദ്കോട്ടില്‍ നിന്നുള്ള ഗുര്‍ലാല്‍ പെഹല്‍ വെടിയേറ്റു മരിച്ചു. ബിഷ്ണോയിയുടെ സഹായത്തോടെ ഗോള്‍ഡി ബ്രാര്‍ ആണ് കൊല ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് വിക്കി മിഡ്ഡുഖേര കൊലപ്പെട്ടത്.

കേസില്‍ ഹരിയാന ആസ്ഥാനമായുള്ള ഗുണ്ടാസംഘത്തിനൊപ്പം സിദ്ദുമൂസെവാലയുടെ മാനേജറുടെ പേരും ഉയര്‍ന്നു വന്നിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു മൂസെവാലയുടെ കൊലപാതകം ഗുണ്ടാ സംഘം ആസൂത്രണം ചെയ്തത്.

പഞ്ചാബിലെ എഎപി സര്‍ക്കാര്‍ മൂസെവാലയുടെ സുരക്ഷ പിന്‍വലിച്ചതിന് തൊട്ടടുത്ത ദിവസമാണ് അദ്ദേഹം കൊല്ലപ്പെട്ടത്. പഞ്ചാബിലെ നിരവധി ഗായകര്‍ വധഭീഷണി നേരിടുന്നുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കേണ്ടതുണ്ട്. മിക്ക കേസുകളിലും മുഖ്യസൂത്രധാരന്മാര്‍ വിദേശത്തുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂസെവാലയുടെ കൊലപാതകത്തിന് പിന്നാലെ മന്‍ക്രിത് ഔലഖ് എന്ന ഗായകന്‍ സംരക്ഷണം തേടി പൊലീസിനെ സമീപിച്ചിട്ടുണ്ട്.

Eng­lish summary;Underworld rule in Punjab

You may also like this video;

Exit mobile version