ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം 19ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും ജനങ്ങൾക്ക് കൂടുതൽ വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കാനും ഉതകുന്ന വിധത്തിലുള്ളതാണ് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ്.
പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശസ്വയംഭരണ എൻജിനീയറിങ് വിഭാഗം, നഗര‑ഗ്രാമാസൂത്രണം എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചാണ് വകുപ്പ് നിലവിൽ വരുന്നത്. ഏകീകൃത വകുപ്പിലെ ഫയലുകളിൽ തീരുമാനം വേഗത്തിൽ എടുക്കുന്നതിന് ഉദ്യോഗസ്ഥ തലത്തിലുള്ള തട്ടുകളുടെ എണ്ണം പരമാവധി കുറയ്ക്കും.
സർക്കാരിന്റെ നയപരമായ തീരുമാനവും സർക്കാരിൽ നിന്ന് സ്പഷ്ടീകരണം ആവശ്യമുള്ളതും പ്രത്യേക സാങ്കേതികാനുമതി ആവശ്യമുള്ളതുമായ ഫയലുകൾ ഒഴികെ ബാക്കിയെല്ലാത്തിലും തീരുമാനമെടുക്കുന്നതിന് മൂന്ന് തട്ടിലുള്ള ഉദ്യോഗസ്ഥ സംവിധാനം മാത്രമേ ഉണ്ടാവൂ. ഏകീകൃത വകുപ്പിന് റൂറൽ, അർബൻ, പ്ലാനിങ്, എൻജിനിയറിങ് എന്നീ നാലു വിഭാഗങ്ങൾ ഉണ്ടായിരിക്കും.
റൂറൽ, അർബൻ വിഭാഗങ്ങളുടെ തലവന്മാര്‍ ഐഎഎസ് തസ്തികയിലുള്ള ഡയറക്ടർമാരാണ്. പ്ലാനിങ് വിഭാഗത്തിന്റെ തലവൻ ചീഫ് ടൗൺ പ്ലാനറും എൻജിനീയറിങ് വിഭാഗത്തിന്റെ തലവൻ ചീഫ് എൻജിനീയറുമായിരിക്കും. ലോക്കൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് എൻജിനിയറിങ് എന്നായിരിക്കും ഈ വിഭാഗത്തിന്റെ പുതിയ പേര്. ചരിത്രപരമായ വകുപ്പ് ഏകീകരണത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു.
English Summary: Unified Local Self Government Department is becoming a reality
You may like this video also