Site iconSite icon Janayugom Online

കേന്ദ്ര ബജറ്റ്: സോഷ്യൽ മീഡിയയിൽ പരിഹാസം

ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച 2026–27 സാമ്പത്തിക വർഷത്തെ ബജറ്റിൽ ആദായനികുതി ഇളവുകൾ പ്രതീക്ഷിച്ചിരുന്ന മധ്യവർഗത്തിന് കടുത്ത നിരാശ. നികുതി സ്ലാബുകളിലോ ഇളവുകളിലോ മാറ്റം വരുത്താത്തതിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
ബജറ്റ് സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിൽ മൗനം പാലിച്ചുവെന്നാണ് ആക്ഷേപം. സ്മാർട്ട് ഫോണുകൾ, മൈക്രോവേവ് ഓവനുകൾ, ക്യാൻസർ മരുന്നുകൾ എന്നിവയുടെ നികുതി കുറച്ചത് ആശ്വാസകരമാണെങ്കിലും, അടിസ്ഥാന ആദായനികുതിയിൽ മാറ്റം വരുത്താത്തത് മധ്യവർഗത്തെ ചൊടിപ്പിച്ചു. ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരി വിപണിയിലെ ഈ ഇടിവും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.
ബജറ്റിലെ അവഗണനയ്ക്കെതിരെ എക്സ് അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ പരിഹാസ ട്രോളുകൾ നിറഞ്ഞു. ‘നികുതി കൊടുക്കാൻ വേണ്ടി മാത്രം ജനിച്ചവർ’, ‘മിഡിൽ ക്ലാസ്’ തുടങ്ങിയ ഹാഷ് ടാഗുകൾ തരംഗമായി. കോർപ്പറേറ്റ് കമ്പനികൾക്ക് അനുകൂലമായ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും സാധാരണക്കാരെ പാടെ മറന്നുവെന്നും ആളുകൾ വിമർശിക്കുന്നു.
കഴിഞ്ഞ വർഷത്തെ ബജറ്റിലും സമാനമായ അവഗണന നേരിട്ട മധ്യവർഗം ഇത്തവണ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ പുതിയ ആദായനികുതി നിയമം വരുന്നതിലൂടെ വലിയ മാറ്റങ്ങളുണ്ടാകുമെന്ന വാഗ്ദാനം ഇപ്പോൾ പ്രായോഗികമായിട്ടില്ലെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാമ്പത്തിക ഭാരം കുറയ്ക്കാൻ ബജറ്റിൽ ഒന്നുമില്ലെന്നതാണ് പൊതുവായ വിലയിരുത്തൽ. 

Exit mobile version