Site icon Janayugom Online

കേന്ദ്രബജറ്റ് ഇന്ന്; രാവിലെ 11ന് ലോക്സഭയിൽ അവതരിപ്പിക്കും , പാക്കേജുകല്‍ ഉണ്ടാകുമോയെന്ന പ്രതീക്ഷയുമായി രാജ്യം

കേന്ദ്രബജറ്റ് ഇന്ന് രാവിലെ 11ന് ലോക്‌സഭയിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കും. കോവിഡിനും അഞ്ച്‌ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനും ഇടയിലാണ് ബജറ്റ് അവതരണം. സ്വതന്ത്ര ഇന്ത്യയിലെ എഴുപത്തഞ്ചാമത് ബജറ്റാണിത്. സാധാരണ 120 മിനിറ്റ്‌ വരെയാണ്‌ ബജറ്റ്‌ പ്രസംഗത്തിന്റെ ദൈർഘ്യമെങ്കിലും നിർമല സീതാരാമൻ നീണ്ട ബജറ്റ്‌ പ്രസംഗം നടത്താറുണ്ട്‌.

2020ൽ രണ്ട്‌ മണിക്കൂർ 40 മിനിറ്റ്‌ എടുത്തു. ഇക്കുറിയും ബജറ്റവതരണം കടലാസ് രഹിതമായിരിക്കും. ഓൺലൈൻ മുഖേനയും മൊബൈൽ ആപ്പ് വഴിയും ബജറ്റ് ലഭ്യമാക്കും. സാമ്പത്തിക സർവേയും ഡിജിറ്റലായാണ് നൽകിയത്.ബജറ്റും മറ്റ് അനുബന്ധരേഖകളും പാര്‍ലമെന്റംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്പിന് രൂപം നല്‍കിയിട്ടുണ്ട്. ബജറ്റ് പ്രസംഗം ഉള്‍പ്പെടെയുള്ള 14 രേഖകള്‍ ഇതിലൂടെ ലഭ്യമാകും. ചോദ്യോത്തരവേള, ശൂന്യവേള എന്നിവ ചൊവ്വാഴ്ചയിലെ സഭാ കാര്യപരിപാടിയിലില്ല

ബജറ്റ് അവതരിപ്പിച്ചശേഷം സഭ ബുധനാഴ്ച രാവിലെയാണ് പിരിയുന്നത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച ബുധനാഴ്ച ആരംഭിച്ച് നാല് ദിവസം നീണ്ടുനില്‍ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടിയ്ക്ക് ശേഷം ബജറ്റ് ചര്‍ച്ചയും നടക്കും. നേരത്തെ ഫെബ്രുവരി അവസാന പ്രവൃത്തി ദിവസമായിരുന്നു ബജറ്റ് അവതരിപ്പിച്ചിരുന്നത്. 2017 ലാണ് ഫെബ്രുവരി ഒന്നാം തീയതിയില്‍ ബജറ്റ് അവതരിപ്പിക്കുക എന്ന രീതി നിലവില്‍ വന്നത്. കൊവിഡ് മൂന്നാം തരംഗം, ഒമിക്രോണ്‍ വ്യാപനം, അഞ്ച് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവയ്ക്കിടയിലാണ് ഇത്തവണ കേന്ദ്രബജറ്റ് നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്.

നടപ്പു സാമ്പത്തികവര്‍ഷം 9.2ഉം 2022–23ല്‍ 8–8.5ഉം ശതമാനം ജി ഡി പി വളര്‍ച്ച കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബജറ്റ് അവതരിപ്പിയ്ക്കുക. കാര്‍ഷിക മേഖലയ്ക്ക് 3.9 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നാണ് സാമ്പത്തിക സര്‍വേയില്‍ പറയുന്നത്. വ്യവസായ മേഖല 11.8 ശതമാനം വളര്‍ച്ച നേടും. കൊവിഡ് പൂര്‍വ സ്ഥിതിയിലേക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മടങ്ങിയെത്തിയെന്ന നിഗമനം അടിസ്ഥാനമാക്കിയാകും പുതിയ നിര്‍ദേശങ്ങള്‍ ബജറ്റ് മുന്നോട്ട് വയ്ക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ കയറ്റുമതിയേക്കാള്‍ ഇറക്കുമതി വലിയ തോതില്‍ വര്‍ധിച്ചത് സര്‍ക്കാരിന് വെല്ലുവിളിയാണ്. തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴില്‍ ആവശ്യകത 2019–20നെ അപേക്ഷിച്ച് രാജ്യത്ത് 42 ശതമാനം വര്‍ധിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി വഴി കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സ്യഷ്ടിച്ചാല്‍ ഗ്രാമീണമേഖലയെ ഉത്തേജിപ്പിക്കാനാകും എന്ന സാധ്യത സര്‍ക്കാരിന് മുന്നിലുണ്ട്. കൊവിഡ് തകര്‍ത്ത അസംഘടിത മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായുള്ള നിര്‍ദേശങ്ങളും ഇന്നത്തെ ബജറ്റില്‍ ഉണ്ടാകും. വിദ്യാഭ്യാസ മേഖലയ്ക്ക് ഉള്ള വിഹിതം ഈ ബജറ്റില്‍ വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന. നിലവില്‍ ജി ഡി പിയുടെ 3.1 ശതമാനം മാത്രമാണ് വിദ്യാഭ്യാസ മേഖലയ്ക്ക് നീക്കിയിരിക്കുന്നത്.

കൊവിഡ് സാഹചര്യത്തില്‍ ആരോഗ്യ മേഖലയ്ക്കുള്ള വിഹിതത്തിലും വര്‍ധനവ് ഉണ്ടായേക്കും. ചെറുകിട ബിസിനസുകളെ പിന്തുണയ്ക്കുന്നതിനുള്ള നടപടികള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. കൊവിഡ് മഹാമാരിയില്‍ ചെറുകിട വ്യവസായ മേഖലയ്ക്ക് കാര്യമായ ക്ഷീണം സംഭവിച്ചിരുന്നു. രാജ്യത്തെ 11 കോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നത് ചെറുകിട വ്യവസായങ്ങളാണ്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ മാന്ദ്യത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം കരകയറിയതിന് ശേഷം ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് 2019 ലെ നിലവാരത്തിനപ്പുറമുള്ള വളര്‍ച്ച ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. 

ഈ ബജറ്റ് അടിസ്ഥാന സൗകര്യ ചെലവുകള്‍, ആരോഗ്യ സേവനങ്ങള്‍, സാമൂഹിക പരിപാടികള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചെറിയ വീടുകള്‍ക്ക് ഉയര്‍ന്ന സബ്സിഡികള്‍ കൂടാതെ റോഡുകള്‍, റെയില്‍വേ എന്നിവയില്‍ കൂടുതല്‍ തുക ചെലവഴിക്കുന്നതിനെക്കുറിച്ചും പ്രഖ്യാപനം ഉണ്ടായേക്കും. കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷക കേന്ദ്രീകൃത ബജറ്റായിരിക്കും ഇത്തവണത്തേത്.

കേന്ദ്ര ബജറ്റില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിരവധി പദ്ധതികള്‍ പ്രതീക്ഷിക്കാം. പ്രത്യേകിച്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കര്‍ഷക സമരം ചര്‍ച്ചയായതിനാല്‍ കര്‍ഷകരെ പരിഗണിക്കുന്ന ബജറ്റായിരിക്കും ഇത്. ഭക്ഷ്യ സബ്സിഡിക്കുമുള്ള വിഹിതവും കൂട്ടിയേക്കാം.

Eng­lishs Sumam­ry: Union Bud­get Today; It will be pre­sent­ed in the Lok Sab­ha at 11 am, with the coun­try hop­ing for a package

You may also liek this video:

Exit mobile version