നിയമവിരുദ്ധമായി ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച കേസിൽ എസ് ബി ഐ ബാങ്ക് മാനേജർ 30,000 രൂപ നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമീഷൻ വിധിച്ചു. അയിരൂർ, തടിയൂർ സ്വദേശിയായ ആർ അനിൽ കുമാർ, എസ് ബി ഐ കോഴഞ്ചേരി, കോന്നി ബ്രാഞ്ച് മാനേജർമാർക്കെതിരെ ഫയൽ ചെയ്ത ഹരജിയിലാണ് വിധി വന്നത്. എസ് ബി ഐ കോഴഞ്ചേരി ശാഖയിലെ അക്കൗണ്ട് ഉടമയായ അനിൽ കുമാറിന് 2023 നവംബർ 18ന് അക്കൗണ്ടിൽനിന്ന് 50,000 രൂപ പിൻവലിക്കാൻ സാധിക്കാതെ വരികയും, തുടർന്ന് മകളുടെ വിദ്യാഭ്യാസ ലോൺ അടയ്ക്കുന്നതിനായി കോന്നി ശാഖയിലേക്ക് അയച്ച 20,000 രൂപ ബാങ്ക് മരവിപ്പിക്കുകയും ചെയ്തതാണ് പരാതിക്ക് ആധാരം. കർണാടകയിലെ കോളാർ ടൗൺ പോലീസ് എസ് എച്ച് ഒയുടെ നിർദ്ദേശപ്രകാരമാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നാണ് ബാങ്ക് അറിയിച്ചത്. ഒരു ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത് എന്ന് മനസ്സിലായെങ്കിലും, ഈ കേസിൽ അനിൽ കുമാറിന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല.
ഇതിനും മുമ്പ്, 2023 ഓഗസ്റ്റ് 8ന് ഒരു ഓൺലൈൻ പർച്ചേസുമായി ബന്ധപ്പെട്ട് തനിക്ക് നഷ്ടപ്പെട്ട 19,000 രൂപയെക്കുറിച്ച് അനിൽ കുമാർ ടോൾ ഫ്രീ നമ്പറായ 1930ൽ വിളിച്ച് പരാതിപ്പെട്ടിരുന്നു. എന്നാൽ, നഷ്ടപ്പെട്ട ഈ തുക നാളിതുവരെയായി തിരികെ ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല, ബാങ്കിലുണ്ടായിരുന്ന തുകകൂടി മരവിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹം കമീഷനെ സമീപിച്ചത്.
കേസിൽ എതിർകക്ഷികളായ രണ്ട് ബാങ്ക് മാനേജർമാർ കമീഷനിൽ ഹാജരായി. അവരുടെ ആവശ്യപ്രകാരം കോളാർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒയെയും പ്രതിചേർത്തെങ്കിലും, നോട്ടീസ് കൈപ്പറ്റിയിട്ടും അദ്ദേഹം തെളിവുകൾ ഹാജരാക്കിയില്ല. ഇരു കൂട്ടരെയും വിസ്തരിച്ച കമീഷൻ, സി ആർ പി സി സെക്ഷൻ 102 പ്രകാരം മജിസ്ട്രേറ്റിനെ അറിയിക്കുക എന്ന നിയമപരമായ വ്യവസ്ഥകൾ പാലിക്കാതെയാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതെന്ന് കണ്ടെത്തി. കേരള ഹൈക്കോടതി ഇത് വ്യക്തമാക്കിയതുമാണ്.
ബാങ്കുകൾ നിയമവിരുദ്ധമായിട്ടാണ് ഹരജിക്കാരന്റെ അക്കൗണ്ട് മരവിപ്പിച്ചതെന്ന് വിലയിരുത്തിയ കമീഷൻ, അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കാൻ ഉത്തരവിട്ടു. കൂടാതെ, നഷ്ടപരിഹാരമായി 20,000 രൂപയും കോടതിച്ചെലവിനായി 10,000 രൂപയും ചേർത്ത് ആകെ 30,000 രൂപ അനിൽ കുമാറിന് നൽകണമെന്നും കമീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും നിഷാദ് തങ്കപ്പനും ചേർന്ന് വിധി പ്രസ്താവിക്കുകയായിരുന്നു.

