Site icon Janayugom Online

ആളില്ലാ ജലാന്തർവാഹനം: പരീക്ഷണം വിജയം

ശത്രുക്കളുടെ അന്തർവാഹിനികളെയടക്കം കണ്ടെത്താനും സമുദ്രാന്തര നിരീക്ഷണത്തിനും സ്വയം പ്രവർത്തിക്കുന്ന ഹൈ എൻഡ്യൂറൻസ് ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിളിന്റെ (എച്ച്ഇഎയുവി) ആദ്യ ജലോപരിതല പരീക്ഷണം കൊച്ചി കപ്പൽശാലയില്‍ വിജയകരമായി പൂർത്തിയാക്കിയതായി ഡിആർഡിഒ അധികൃതർ അറിയിച്ചു.സമുദ്ര സുരക്ഷ മെച്ചപ്പെടുത്തുന്നതിനായുള്ള ആളില്ലാ പ്രതിരോധ ജലാന്തർവാഹനമാണിത്.

എച്ച്ഇഎയുവി വൈകാതെ ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുമെന്നാണ് സൂചന. പൂർണമായും തദ്ദേശീയമായാണ് രാജ്യത്തെ ആദ്യ എച്ച്ഇഎയുവി വികസിപ്പിച്ചത്. അന്തർവാഹിനിയുടെ ചെറുരൂപമെന്ന് തോന്നിക്കുന്ന എച്ച്ഇഎയുവിക്ക് 6,000 ടൺ ഭാരവും 12 മീറ്റർ നീളവുമുണ്ട്. വാഹനത്തിന്റെ പ്രൊപ്പലറുകൾ സ്വയം പ്രവർത്തിക്കും. ഗതിനിയന്ത്രണവും സ്വയം നിശ്ചയിക്കും. അത്യാധുനിക സെൻസർ മൊഡ്യൂളുകൾ, ആശയവിനിമയത്തിനുള്ള പ്രത്യേക സ്യൂട്ട്, സമുദ്രാന്തർഭാഗത്തെ കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനം, ശബ്ദതംരഗങ്ങളിലൂടെ സമുദ്രാന്തർഭാഗത്തെ വസ്തുക്കൾ തിരിച്ചറിയാനുള്ള സോണാറുകൾ തുടങ്ങിയവ ഇതിൽ സജ്ജമാക്കിയിട്ടുണ്ട്.

ഡിഫൻസ് അക്വിസിഷൻ കൗൺസിൽ രണ്ട് വർഷം മുൻപാണ് എച്ച്ഇഎയുവി തദ്ദേശീയമായി വികസിപ്പിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയത്. ദീർഘദൂരത്തിലും ആഴത്തിലും സഞ്ചരിച്ച് സമുദ്രാന്തര നിരീക്ഷണം, അന്തർവാഹിനികൾ ഉൾപ്പടെയുള്ള ശത്രു സാന്നിധ്യം കണ്ടെത്തൽ, കടലിനടയിലെ മൈനുകൾ കണ്ടെത്തൽ എന്നിവയാണ് പ്രധാന ദൗത്യം.

Eng­lish Sum­ma­ry: Unmanned Under­wa­ter Vehi­cle: Tri­al Success
You may also like this video

Exit mobile version