Site iconSite icon Janayugom Online

ഉന്നാവോ ബലാത്സംഗ കേസ്: സിബിഐ സുപ്രീം കോടതിയില്‍

രാജ്യത്തെ നടുക്കിയ ഉന്നാവോ ബലാത്സംഗ കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീം കോടതിയില്‍. ഡല്‍ഹി ഹൈക്കോടതി വിധി യുക്തിഹീനവും നിയമവിരുദ്ധവുമാണെന്നും ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവാണ് ഡല്‍ഹി ഹൈക്കോടതി മരവിപ്പിച്ചത്. ഡല്‍ഹിയില്‍ തന്നെ തുടരണമെന്നും അതിജീവിത താമസിക്കുന്ന സ്ഥലത്തിന്റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ പോകരുതെന്നുമടക്കമുള്ള ഉപാധിയോടെയായിരുന്നു ഹൈക്കോടതി നടപടി. നേരത്തെ പ്രതിക്കു നേത്ര രോഗ ശസ്ത്രക്രിയ നടത്താന്‍ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കുല്‍ദീപ് സിങ് സെന്‍ഗാറിനെ ജാമ്യത്തില്‍ വിട്ടയക്കുകയും അപ്പീല്‍ പരിഗണനയിലിരിക്കെ ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തത് നിയമവിരുദ്ധമാണെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു. 

അതിജീവിതയ്ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വനിതാസംഘടനകൾ പാര്‍ലമെന്റിന് മുന്നില്‍ ഇന്നലെ പ്രതിഷേധം നടത്തി. സാമൂഹിക പ്രവർത്തകരായ മുംതാസ് പാട്ടേൽ, അംഗിത ഭയാന, ഋതിക ഇഷ, കെസ്‌വിയ ഹാലിത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. രാജ്യത്തെ പെൺമക്കൾക്കു നീതി കിട്ടണമെന്ന പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു സമരം. 

കഴിഞ്ഞദിവസം വിധിക്കെതിരെ പ്രതിഷേധിച്ച അതിജീവിതയെ ഡല്‍ഹി പൊലീസ് വലിച്ചിഴച്ച് മാറ്റിയതും വലിയ വിവാദമായിരുന്നു. ഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റിന് സമീപമാണ് അതിജീവിതയും കുടുംബവും പ്രതിഷേധിച്ചത്. പ്രതിഷേധം തുടങ്ങി മിനിറ്റുകള്‍ക്കകം തന്നെ അതിജീവിതയെയും അവരുടെ അമ്മയെയും ഡല്‍ഹി പൊലീസ് അവിടെ നിന്നും വലിച്ചിഴച്ച് മാറ്റുകയായിരുന്നു. സെന്‍ഗാറില്‍ നിന്ന് ഭീഷണി തുടരുകയാണെന്നും നീതി വേണമെന്നും ആവശ്യപ്പെട്ട് അതിജീവിത രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണും. 

Exit mobile version