Site iconSite icon Janayugom Online

യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരിക്ക് 10 വര്‍ഷം തടവ് ; സഹോദരന് നാലുവര്‍ഷം ശിക്ഷ

ഉത്തര്‍ പ്രദേശിലെ മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരിയെ ഗാസിപൂര്‍ കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചു. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം തുടങ്ങിയ കേസുകളിലാണ് ശിക്ഷ. കൂടാതെ അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. മുഖ്താര്‍ അന്‍സാരിയുടെ സഹോദരനും ബിഎസ്പി എംപിയുമായ അഫ്‌സല്‍ അന്‍സാരിക്ക് നാലുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇതോടെ അഫ്സല്‍ അന്‍സാരിയുടെ ലോക്‌സഭാംഗത്വം നഷ്ടമാകും. ഒരു ലോക്‌സഭാംഗത്തെ രണ്ട് വർഷത്തിൽ കൂടുതൽ തടവിന് ശിക്ഷിച്ചാൽ സ്വാഭാവികമായി അയോഗ്യനാകുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടം. 

ബിജെപി എംഎല്‍എ കൃഷ്ണാനന്ദ് റായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് മുഖ്താര്‍ അന്‍സാരിയെയും സഹോദരനെയും ശിക്ഷിച്ചിരിക്കുന്നത്. അന്‍സാരിയുടെ സഹായി ഭീം സിങ്ങിനും 10 വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. 26 വര്‍ഷം പഴക്കമുള്ള കേസിലാണ് വിധി പ്രഖ്യാപിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലായതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തി അന്‍സാരിയെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.

ഈ വര്‍ഷം അന്‍സാരിക്കെതിരെ ശിക്ഷ വിധിക്കുന്ന മൂന്നാമത്തെ കേസാണിത്. കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍ അടക്കം 40ല്‍ അധികം ക്രിമിനല്‍ കേസുകളില്‍ മുഖ്താര്‍ അന്‍സാരി പ്രതിയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഗാസിപൂര്‍ കോടതി മുഖ്താര്‍ അന്‍സാരിയെയും അദ്ദേഹത്തിന്റെ സഹായി ഭീം സിങ്ങിനെയും പൊലീസ് കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തിയ കേസില്‍ 10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. 

Eng­lish Summary;UP ex-MLA Mukhtar Ansari sen­tenced to 10 years in prison; The broth­er was sen­tenced to four years

You may also like this video

Exit mobile version