Site icon Janayugom Online

ഗുജറാത്തില്‍ ദളിത് വിവാഹ ഘോഷയാത്രയ്ക്ക് നേരെ ‘മേൽജാതി‘ക്കാരുടെ ആക്രമണം

ഗുജറാത്തില്‍ ദളിത് യുവാവിന്റെ വിവാഹാഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ മോട്ട ഗ്രാമത്തിലാണ് സംഭവം. ഗുജറാത്തിലെ മേല്‍ജാതിയായ രാജ്പുത് സമുദായാംഗമായ ഗ്രാമ സർപഞ്ചിന്റെ നേതൃത്വത്തിലാണ് കല്ലെറിഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ 28 പേർക്കെതിരെ ബനസ്കന്ത പൊലീസ് കേസെടുത്തു. നിയമവിരുദ്ധമായ സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ കൂടാതെ പട്ടികജാതി-പട്ടികവർഗ നിയമത്തിലെ നിരവധി വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. വരന്റെ പിതാവായ വീരാഭായ് സെഖാലിയയാണ് പരാതി നല്‍കിയത്. ഘോഷയാത്രയ്ക്കിടെ വരൻ കുതിരപ്പുറത്ത് കയറാൻ ഒരു കൂട്ടം ആളുകള്‍ എതിര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. എന്നാല്‍ വരന്റെ കുടുംബം
ഭീഷണിക്ക് വഴങ്ങിയില്ല. ദലിത് സമുദായത്തിലെ അംഗത്തിന് കുതിരപ്പുറത്ത് കയറാൻ കഴിയില്ലെന്നായിരുന്നു ഗ്രാമ സര്‍പഞ്ചിന്റെ വാദം. വിവാഹദിവസം ഏറ്റുമുട്ടൽ ഉണ്ടാകാതിരിക്കാൻ വരന്റെ കുടുംബാംഗങ്ങള്‍ വിവാഹത്തിന് മുമ്പ് പൊലീസ് സംരക്ഷണവും തേടിയിരുന്നു. തുടര്‍ന്ന് പോലീസിന്റെ സാന്നിധ്യത്തിൽ ഘോഷയാത്ര ആരംഭിച്ചപ്പോൾ, അക്രമികളിൽ ചിലർ കല്ലെറിയുകയും
കുടുംബത്തിന് നേരെ ജാതിപരമായ പരാമർശങ്ങൾ ഉന്നയിക്കുകയും ചെയ്തു. സംഭവത്തില്‍ ബന്ധുക്കളിൽ ഒരാൾക്ക് പരിക്കേറ്റു. 

Eng­lish Sum­ma­ry: Upper castes’ attack on dalit wed­ding pro­ces­sion in Gujarat

You may also like this video:

Exit mobile version