Site iconSite icon Janayugom Online

ചേലക്കരയെ വീണ്ടും അരുണാഭമാക്കി യു ആര്‍ പ്രദീപ്

കോണ്‍ഗ്രസിന്റെയും, ബിജെപിയുടെയും എല്ലാ പൊള്ളത്തരങ്ങല്‍ക്കും കാതോര്‍ക്കാതെ ചേലക്കരയിലെ ജനങ്ങള്‍ വീണ്ടും മണ്ഡലത്തെ ചുവപ്പിച്ചു. കെ .രാധാകൃഷ്ണന്‍ പാര്‍ലമെന്റ് അംഗമായി പോയതിനെ തുടര്‍ന്ന് ഉപതെര‍ഞെടുപ്പു നടന്ന ചേലക്കരയിലെ ജനങ്ങള്‍ തെരഞെടുത്തത് ജനകീയനായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിനെയാണ്. 2016 മുതല്‍ അഞ്ചു വര്‍ഷം നിയമസഭയില്‍ ചേലക്കരയെ പ്രതിനിധീകരിച്ച യു ആര്‍ പ്രദീപ് നാട്ടുകാര്‍ക്കെല്ലാം സുപരിചിതനായിരുന്നു. എംഎല്‍എയായിരിക്കെ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ജനകീയനായ നേതാവ് എന്നതും യു ആര്‍ പ്രദീപിന്റെ വിജയത്തിന് വഴിയൊരുക്കി.

രാഷ്ട്രീയത്തിനപ്പുറം ചേലക്കര മണ്ഡലത്തിലെ ജനങ്ങളുമായി വ്യക്തിബന്ധമുള്ള നേതാവാണ് യു ആര്‍ പ്രദീപ്. 2016 മുതല്‍ 2021 വരെ അഞ്ചുവര്‍ഷം ചേലക്കരയുടെ എംഎല്‍എയായിരുന്നു അദ്ദേഹം. ചേലക്കര എംഎല്‍എ ആയിരിക്കെ മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങളുടെ പുതിയ മാതൃക തന്നെ യു ആര്‍ പ്രദീപ് സൃഷ്ടിച്ചു. പ്രളയ കാലത്ത് രാവും പകലുമില്ലാതെ ഓടി നടന്ന ജന പ്രതിനിധി. ഇതെല്ലാം വ്യക്തമായി അറിയാവുന്ന ചേലക്കരയിലെ വോട്ടര്‍മാര്‍ ഒറ്റക്കെട്ടായി യു ആര്‍ പ്രദീപിനെ തിരഞ്ഞെടുക്കുകയായിരുന്നു.

ചേലക്കര മണ്ഡലത്തിലെ ദേശമംഗലം ഗ്രാമത്തില്‍ പാളൂര്‍ തെക്കേപുരക്കല്‍ പരേതരായ രാമന്റെയും ശാന്തയുടെയും മകനായി ജനിച്ച പ്രദീപ് മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിബിഎ ബിരുദവും കമ്പ്യൂട്ടര്‍ അപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമയും നേടിയിട്ടുണ്ട്. പിന്നീട് 1997 മുതല്‍ സിപിഐ(എം) പ്രവര്‍ത്തകനാണ്2000- മുതല്‍ 2005 വരെ ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ഈ കാലഘട്ടത്തില്‍ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന പുരസ്‌കാരം ദേശമംഗലം നേടി.

2009 മുതല്‍ 2011 വരെ ദേശമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. 2014 ല്‍ ദേശമംഗലം പഞ്ചായത്ത് ഭരണസമിതി അംഗമായി.ഇതിനിടെയാണ് 2016 ല്‍ ചേലക്കരയുടെ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 2022 മുതല്‍ സംസ്ഥാന പട്ടികജാതി ‑വര്‍ഗ്ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത ശേഷം നഷ്ടത്തിലായിരുന്ന കോര്‍പറേഷനെ വന്‍ ലാഭത്തിലേക്ക് ഉയര്‍ത്താനും യു ആര്‍ പ്രദീപിന് സാധിച്ചു.പിന്നീട് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം പട്ടികജാതി ‑വര്‍ഗ്ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞാണ് ചേലക്കരയിലെ LDF സ്ഥാനാര്‍ത്ഥിയായത്.

Exit mobile version