Site iconSite icon Janayugom Online

ഗാസ സംഘര്‍ഷം അടിയന്തരമായി അവസാനിപ്പിക്കണം: ഇടതുപാര്‍ട്ടികള്‍

ഗാസയിലെ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇടതുപാര്‍ട്ടികള്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷന്‍, ഓള്‍ ഇന്ത്യ ഫോര്‍വേ‍ഡ് ബ്ലോക്ക്, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിവര്‍ ചേര്‍ന്ന് സംയുക്തമായാണ് പ്രസ്താവന പുറത്തിറക്കിയത്. സിപിഐക്ക് വേണ്ടി ഡി രാജ പ്രസ്താവനയില്‍ ഒപ്പുവച്ചു. 

ഇസ്രയേലിലേക്കുള്ള എല്ലാ ആയുധ കയറ്റുമതികളും നിര്‍ത്തിവയ്ക്കുകയും സ്വതന്ത്ര പലസ്തീന്‍ രൂപീകരണത്തിന് ദ്വിരാഷ്ട്ര പരിഹാരത്തിന് ശ്രമിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു. ഒക്ടോബര്‍ ഏഴ് ആകുമ്പോള്‍ ഗാസയിലെ യുദ്ധം ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകും. യുദ്ധത്തിന്റെ ഫലമായി 42,000 പലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടമായി. ഇതിലേറെയും സ്ത്രീകളും കുട്ടികളുമാണ്. ആയിരക്കണക്കിന് ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് അടിയിലായിപ്പോയി. ലാന്‍സെറ്റിന്റെ പഠനമനുസരിച്ച് മരണസംഖ്യ 85,000 കടന്നേക്കും. ഇസ്രയേല്‍ ഗാസയില്‍ നടത്തിയത് അതിക്രൂര ആക്രമണമാണെന്നും പ്രസ്താവനയില്‍ പറയുന്നു. റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍, സ്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയവയൊന്നും ഒഴിവാക്കാതെയാണ് ഇസ്രയേല്‍ വ്യോമ‑കര ആക്രമണങ്ങള്‍ നടത്തിയത്. ജനുവരിയില്‍ അന്താരാഷ്ട്ര കോടതി പോലും ഇസ്രയേലിന്റെ ആക്രമണങ്ങളെ കുറ്റപ്പെടുത്തി. അതിക്രൂരമായ ഈ യുദ്ധത്തിന്റെ വാര്‍ഷികവേളയില്‍ സമാധാനപ്രിയരായ ഇന്ത്യയിലെ ജനങ്ങള്‍ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു, പ്രസ്താവനയില്‍ പറയുന്നു. 

Exit mobile version