Site icon Janayugom Online

ക്ഷയരോഗ മരുന്നിന്റെ പേറ്റന്റ് ഉപേക്ഷിച്ച് യുഎസ് കമ്പനി

മരുന്നുകളോട് പ്രതിരോധശേഷിയുള്ള (ഡ്രഗ് റെസിസ്റ്റന്റ്) ക്ഷയരോഗം ചെറുക്കുന്ന ബെഡാക്വിലിന്‍ മരുന്നിന്റെ പേറ്റന്റ് ഉപേക്ഷിച്ച് ആഗോള മരുന്ന് നിര്‍മ്മാതാക്കളായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍. ലോക രാജ്യങ്ങള്‍ ഒന്നടങ്കം നിരന്തരം സമ്മര്‍ദം ചെലുത്തിയ വിഷയത്തിലാണ് കഴിഞ്ഞദിവസം കമ്പനി സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. പേറ്റന്റ് ഉപേക്ഷിച്ചതോടെ ലോക വിപണിയില്‍ ബെഡാക്വിലിന്റെ വില ഗണ്യമായി കുറയുന്നത് രോഗികള്‍ക്ക് അനുഗ്രഹമാകും. മാത്രമല്ല മറ്റ് കമ്പനികള്‍ക്ക് ചെലവ് കുറഞ്ഞ നിരക്കില്‍ മരുന്ന് നിര്‍മ്മാണത്തിനും വഴിതുറക്കും. പേറ്റന്റ് ഉപേക്ഷിക്കാനുള്ള കമ്പനിയുടെ തീരുമാനം 134 വികസ്വര രാജ്യങ്ങളിലെ ക്ഷയരോഗികള്‍ക്ക് കുറഞ്ഞ വിലയില്‍ മരുന്ന് ലഭ്യമാകുന്നതിന് സഹായിച്ചേക്കും. 

രോഗ പ്രതിരോധ ശേഷിയുള്ള ക്ഷയരോഗികള്‍ക്ക് ഏറ്റവും ഫലപ്രദമായ മരുന്നായി വിലയിരുത്തപ്പെടുന്ന ബെഡാക്വിലിന്റെ കുത്തകാവകാശം വര്‍ഷങ്ങളായി യുഎസ് കമ്പനിയുടെ പക്കലായിരുന്നു. ലോകത്താകെ നാലരലക്ഷത്തോളം മരുന്നുകളോട് പ്രതിരോധശേഷിയുള്ള രോഗികള്‍ ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. കമ്പനിയുടെ തീരുമാനത്തെ വിവിധ ലോകരാജ്യങ്ങളും വിവിധ സന്നദ്ധസംഘടനകളും സ്വാഗതം ചെയ്തു. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നടപടി രോഗികള്‍ക്കും സര്‍ക്കാരുകള്‍ക്കും ആശ്വാസം പകരുന്ന ഒന്നാണെന്ന് മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയര്‍ വിശേഷിപ്പിച്ചു. വര്‍ധിച്ച ചെലവ് വരുന്ന ക്ഷയരോഗ ചികിത്സാ രംഗത്ത് ഇത് വലിയ മാറ്റം വരുത്തുമെന്നും സംഘടന അറിയിച്ചു.

Eng­lish Summary:US com­pa­ny gives up patent on tuber­cu­lo­sis drug
You may also like this video

Exit mobile version