Site iconSite icon Janayugom Online

ഈ വർഷം യുഎസ് നാടുകടത്തിയത് 2,790 ഇന്ത്യക്കാരെ; യുകെയിൽ 100 പേരെ

2025ൽ യുഎസ് നാടുകടത്തിയത് 2,790 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെയെന്ന് വിദേശ കാര്യ മന്ത്രാലയം വക്താവ് രൻധീർ ജയ്സ്വാൾ. യുകെയിൽ നിന്ന് 100 ഇന്ത്യൻ പൗരന്മാരെയും നാടു കടത്തിയതായി മന്ത്രാലയം പറഞ്ഞു.

യുഎസിൽ കുടിയേറ്റ നിയന്ത്രണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പുറത്ത് വരുന്നത്. കുടിയേറ്റ നിയമം കർക്കശമാക്കിയ ശേഷം ജനുവരി 20 മുതൽ 20 ലക്ഷം അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയെന്നാണ് ട്രംപിന്റെ ഓഫിസ് നൽകുന്ന റിപ്പോർട്ട്. ഇതിൽ 10 ലക്ഷത്തിലധികം പേർ സ്വയം യുഎസ് വിട്ടവരും നാലു ലക്ഷം പേർ ഔപചാരിക നടപടി പ്രകാരം നാടുകടത്തപ്പെട്ടവരുമാണ്.

കഴിഞ്ഞ നാലു മാസമായി രേഖകളില്ലാത്ത കുടിയേറ്റക്കാരെ യുഎസിലേക്ക് കടത്തി വിട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അധികൃതർ തുറന്ന അതിർത്തികളുടെ യുഗം അവസാനിച്ചെന്നും പറഞ്ഞു. ജനുവരിയിൽ ട്രംപ് നടപ്പാക്കിയ കുടിയേറ്റ നയങ്ങൾ സെൻട്രൽ അമേരിക്കയിലെ കുടിയേറ്റങ്ങളിൽ 97 ശതമാനം കുറവുണ്ടാക്കിയെന്നാണ് ഒരു പഠനം വ്യക്തമാക്കുന്നത്. ഈ വർഷം അവസാനത്തോടെ 6 ലക്ഷം പേരെ നാടുകടത്തുമെന്ന് യുഎസ് ഹോംലാന്‍റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചിട്ടുണ്ട്.

Exit mobile version