Site iconSite icon Janayugom Online

കരീബിയൻ കടലിൽ യുഎസ് നാവികസേനാ കപ്പലുകൾ കൂട്ടിയിടിച്ചു; രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്

കരീബിയൻ കടലിൽ അമേരിക്കൻ നാവികസേനയുടെ രണ്ട് പടക്കപ്പലുകൾ കൂട്ടിയിടിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക നിർദ്ദേശപ്രകാരം കരീബിയൻ മേഖലയിൽ വിന്യസിച്ച കപ്പലുകളാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച ഉച്ചകഴിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് നാവിക ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി യുഎസ് സതേൺ കമാൻഡ് വ്യാഴാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. കടലിൽ വെച്ച് കപ്പലുകൾ തമ്മിൽ ഇന്ധനവും മറ്റ് അവശ്യസാധനങ്ങളും കൈമാറ്റം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. മിസൈൽ പ്രതിരോധ വിഭാഗത്തിൽപ്പെട്ട യുഎസ്എസ് ട്രക്സ്റ്റണും, കപ്പലുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന യുഎസ്എൻഎസ് സപ്ലൈ എന്ന കപ്പലുമാണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റ രണ്ട് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കപ്പലുകൾ സുരക്ഷിതമായി യാത്ര തുടരുന്നുണ്ടെന്നുമാണ് സൈനിക വക്താവ് വിശദമാക്കിയിട്ടുണ്ട്. കരീബിയൻ കടലിൽ അടുത്തിടെയാണ് യുഎസ്എസ് ട്രക്സ്റ്റൺ അടക്കം 12 കപ്പലുകൾ അമേരിക്ക പുതിയതായി വിന്യസിച്ചത്. ഇതിൽ അമേരിക്കയുടെ ഏറ്റവും വലിയ വിമാന വാഹിനി കപ്പലായ യുഎസ്എസ് ജെറാഡ് ആർ ഫോഡും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ സെപ്തംബർ മുതലാണ് കരീബിയൻ മേഖലയിൽ മയക്കുമരുന്ന് വ്യാപാരം തടയുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം വലിയ രീതിയിൽ സൈനിക വിന്യാസം നടത്തിയത്. ഇന്ധനങ്ങളുമായി എത്തിയ കപ്പലുകൾ അമേരിക്ക പിടിച്ചെടുക്കുകയും വെനസ്വേലയിൽ നിന്ന് പുറപ്പെടുന്ന മയക്കുമരുന്ന് കപ്പലുകൾ എന്ന രീതിയിൽ നിരവധി കപ്പലുകളും കരീബിയനിൽ അമേരിക്ക തകർക്കുകയും അപ്രതീക്ഷിതമായി വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടുകയും ചെയ്തിരുന്നു.

വെർജീനിയയിലെ നാവിക സേനാ കേന്ദ്രത്തിൽ നിന്ന് യുഎസ്എസ് ട്രക്സ്റ്റൺ ഫെബ്രുവരി മൂന്നിനാണ് കരീബിയൻ കടലിൽ എത്തിയത്. യുദ്ധക്കപ്പലുകൾ തമ്മിലുള്ള കൂട്ടിയിടി അപൂർവ്വമായി സംഭവിക്കുന്നതെന്നാണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്ത ദി വാൾസ്ട്രീറ്റ് ജേണൽ വിശദമാക്കുന്നത്. ഇതിന് മുൻപ് ഇത്തരമൊരു സംഭവം നടന്നത് 2025 ഫെബ്രുവരിയിലായിരുന്നു. അന്ന് യുഎസ്എസ് ഹാരി എസ്. ട്രൂമാൻ ഒരു ചരക്ക് കപ്പലുമായി കൂട്ടിയിടിക്കുകയായിരുന്നു.സംഭവത്തെക്കുറിച്ച് അമേരിക്കൻ നാവിക സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കപ്പലുകൾക്ക് ഉണ്ടായ കേടുപാടുകളെക്കുറിച്ച് വിലയിരുത്തൽ നടത്തിവരികയാണ്. ഇതിന് ശേഷമേ ഇവ ദൗത്യം തുടരണമോ അതോ അറ്റകുറ്റപ്പണികൾക്കായി തിരികെ അയക്കണമോ എന്ന് തീരുമാനിക്കുകയുള്ളു. 

Exit mobile version