കംബോഡിയയുമായി അതിർത്തി തർക്കമുള്ള പ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തി തായ്‌ലൻഡ്. ആക്രമണത്തില്‍ ഒരു തായ് സൈനികൻ കൊല്ലപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ സമാധാന കരാറിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടിരുന്നു. ഇത് കരാര്‍ ലംഘനമായി ഇരു രാജ്യങ്ങളും പരസ്പരം കുറ്റം ചുമത്തുകയാണ്.
ജൂലൈയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ആദ്യം സംഘർഷമുണ്ടായത്. 43 പേർ കൊല്ലപ്പെട്ടു. മൂന്ന് ലക്ഷംപേർക്ക് വീടുകൾ നഷ്ടമായി. കംബോഡിയൻ സൈന്യം ഇന്നുണ്ടായ ആക്രമണം സ്ഥിരീകരിച്ചു. പുലർച്ചെ തായ് സൈന്യം കംബോഡിയൻ സൈന്യത്തെ ആക്രമിച്ചതായി അവർ പ്രസ്താവനയിൽ വ്യക്തമാക്കി. സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്നും, യുഎസ് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ഒപ്പിട്ട കരാറിന്റെ ലംഘനമാണിതെന്നും അവർ പറഞ്ഞു. ഏഷ്യയിൽ ത്രിരാഷ്ട്ര സന്ദർശനത്തിനെത്തിയ യുഎസ് പ്രസിഡന്റിനെ സാക്ഷിയാക്കിയാണ് ഒക്ടോബർ 26ന് തായ്‌ലൻഡും കംബോഡിയയും സമാധാന കരാർ ഒപ്പിട്ടത്. തായ് സൈനികര്‍ക്ക് അതിര്‍ത്തിയില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് തായ്‌ലന്‍ഡ് കരാറിൽനിന്ന് പിൻമാറിയത്.

