Site icon Janayugom Online

ഇന്ത്യയില്‍ വംശീയ കൂട്ടക്കൊലയ്ക്ക് സാധ്യതയെന്ന് യുഎസ്

Genocide

ഇന്ത്യയില്‍ വംശീയ കൂട്ടക്കൊലയ്ക്കുള്ള സാധ്യത കൂടുതലെന്ന് യുഎസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റാഷാദ് ഹുസൈന്‍. യുഎസിന്റെ രാജ്യാന്തര മതസ്വാതന്ത്ര്യ കാര്യ അംബാസഡർ അറ്റ് ലാർജ് ആയി പ്രവര്‍ത്തിക്കുന്ന ഇന്ത്യൻ വംശജനാണ് റഷാദ് ഹുസൈന്‍. ഇന്ത്യയിലെ മതസ്വാതന്ത്ര്യം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് യുഎസ് പ്രതിനിധിയുടെ പരാമര്‍ശം.
ജര്‍മ്മനിയിലെ ഹോളോകാസ്റ്റ് മ്യൂസിയം നടത്തിയ പഠനത്തില്‍ ആള്‍ക്കൂട്ട കൊലപാതക സാധ്യതാ പട്ടികയിലെ ഇന്ത്യയുടെ സ്ഥാനം ചൂണ്ടിക്കാണിച്ചാണ് റഷാദിന്റെ പരാമര്‍ശം. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് പാകിസ്ഥാനും രണ്ടാമത് ഇന്ത്യയുമാണ്. 2021, 2022 വര്‍ഷങ്ങളില്‍ വംശീയ കൂട്ടക്കൊലപാതകങ്ങള്‍ക്കുള്ള സാധ്യത ഇന്ത്യയില്‍ 14.4 ശതമാനമായിരുന്നുവെന്ന് പഠനത്തില്‍ പറയുന്നു. പാകിസ്ഥാനില്‍ ഇത് 15.2 ആയിരുന്നു. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്ന നിരവധി ഘടകങ്ങള്‍ ഇന്ത്യയിലുണ്ടെന്നും ഇക്കാര്യത്തില്‍ അമേരിക്കയുടെ ആശങ്കകള്‍ ഇന്ത്യയെ നേരിട്ട് അറിയിക്കുകയാണെന്നും ഹുസൈന്‍ പറഞ്ഞു.
പള്ളികള്‍ക്ക് നേരെ ആക്രമണം നടത്തുന്നു, വീടുകള്‍ ഇടിച്ചുനിരത്തി, ഹിജാബ് വിലക്കി, മന്ത്രിമാര്‍ പോലും മനുഷ്യരഹിതമായ വാക്കുകള്‍ പരസ്യമായി ഉപയോഗിക്കുന്നു, മു‌സ്‌ലിങ്ങള്‍ ചിതലുകളാണെന്ന് പരസ്യമായി പറയുന്ന സംഭവങ്ങള്‍ പോലും രാജ്യത്തുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. 2018 സെപ്റ്റംബറില്‍ ബിജെപി നേതാവ് അമിത് ഷായാണ് ബംഗ്ലാദേശില്‍ നിന്നെത്തുന്ന കുടിയേറ്റക്കാര്‍ ചിതലുകളാണെന്ന പരാമര്‍ശം നടത്തിയത്. അമിത് ഷാ നിലവില്‍ കേന്ദ്രമന്ത്രിയാണ്.
കഴിഞ്ഞമാസം യുഎസ് പുറത്തുവിട്ട 2021ലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. കൊലപാതകം, അതിക്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
അതേസമയം ഈ വര്‍ഷം മേയ് വരെ ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കെതിരെ 207 ആക്രമണങ്ങളുണ്ടായതായി എന്‍ജിഒ ആയ യുണൈറ്റ‍ഡ് ക്രിസ്ത്യന്‍ ഫോറം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 48 എണ്ണം ഉത്തര്‍പ്രദേശിലും 44 ഛത്തീസ്ഗഢിലുമാണ്. 2021ല്‍ 505 ആക്രമണ സംഭവങ്ങളുണ്ടായെന്നും ഇതില്‍ നൂറിലധികവും ഉത്തര്‍പ്രദേശില്‍ നിന്നാണെന്നും എന്‍ജിഒ റിപ്പോര്‍ട്ട് ചെയ്തു.


ഭീതിയുടെ അന്തരീക്ഷം: അമര്‍ത്യാ സെന്‍ 

ന്യൂഡല്‍ഹി: രാജ്യത്ത് ഭയപ്പെടേണ്ട കാര്യങ്ങളുണ്ടെന്ന് നൊബേല്‍ ജേതാവ് അമര്‍ത്യാ സെന്‍. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ടെന്നും മനുഷ്യര്‍ ഐക്യമുണ്ടാകാന്‍ വേണ്ടിയാണ് പരിശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെയൊ ജാതിയുടെയൊ പേരില്‍ വിവേചനം കാണിക്കരുതെന്നും അമര്‍ത്യാ സെന്‍ പറഞ്ഞു. അമര്‍ത്യാ റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടന വേളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്തിനെയെങ്കിലും കുറിച്ച് പേടിയുണ്ടോ എന്ന ചോദ്യത്തിന് തന്റെ ഉത്തരം ഉണ്ട് എന്നായിരിക്കുമെന്നും ഇപ്പോള്‍ ഭയപ്പെടാന്‍ ഒരു കാരണമുണ്ടെന്നും പറഞ്ഞ അമര്‍ത്യാ സെന്‍ നിലവില്‍ നമ്മുടെ രാജ്യത്ത് നടക്കുന്ന സംഭവങ്ങളാണ് ആ ഭയത്തിന് കാരണമെന്നും പറഞ്ഞു. ചരിത്രപരമായി സ്വതന്ത്ര ചിന്താഗതിയുള്ള രാജ്യത്ത് മനുഷ്യര്‍ക്കിടയില്‍ ചേരിതിരിവിന്റെ ആവശ്യമില്ല. ഇന്ത്യക്ക് ഹിന്ദു രാഷ്ട്രമായോ, മുസ്‌ലിം രാഷ്ട്രമായോ നിലയുറപ്പിക്കാന്‍ സാധിക്കില്ലെന്നും മനുഷ്യരെല്ലാം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: US says there is a pos­si­bil­i­ty of geno­cide in India

You may like this video also

Exit mobile version