Site iconSite icon Janayugom Online

യുഎസ്- ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസം; മിസൈല്‍ വിക്ഷേപണം നടത്തി ഉത്തര കൊറിയ

ഉത്തര കൊറിയ വീണ്ടും മിസൈല്‍ വിക്ഷേപണം നടത്തി. ഉത്തര കൊറിയയുടെ ആണവ ഭീഷണിക്കെതിരെ സംയുക്ത സൈനികാഭ്യാസത്തിനായി യുഎസ് വിമാനവാഹിനിക്കപ്പല്‍ ദക്ഷിണ കൊറിയ സന്ദര്‍ശിക്കുന്നതിനിടെയാണ് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ കിഴക്കന്‍ കടലിലേക്ക് തൊടുത്തതെന്നാണ് റിപ്പോര്‍ട്ട്. ടെക്കോണില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ 60 കിലോമീറ്റര്‍ ഉയരത്തില്‍ 600 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് ഉത്തരകൊറിയയുടെ കിഴക്കന്‍ തീരത്തെ കടലില്‍ പതിച്ചത്. ഉത്തരകൊറിയയുടെ നടപടിയെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയങ്ങളുടെ ലംഘനവും മേഖലയുടെയും വിശാലമായ അന്താരാഷ്ട്ര സമൂഹത്തിന്റെയും സമാധാനത്തിനും സുരക്ഷയ്ക്കും കോട്ടം വരുത്തുന്ന ഗുരുതരമായ പ്രകോപനവുമെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം അപലപിച്ചു.

എന്നാല്‍ മിസൈല്‍ വിക്ഷേപണം യുഎസ് ഉദ്യോഗസ്ഥര്‍ക്കോ തങ്ങളുടെ പ്രദേശങ്ങള്‍ക്കോ സഖ്യകക്ഷികള്‍ക്കോ ഭീഷണി ഉയര്‍ത്തിയിട്ടില്ലെന്ന് യുഎസ് ഇന്‍ഡോ- പസഫിക് കമാന്‍ഡ് പ്രതികരിച്ചു. സംയുക്ത സൈനികാഭ്യാസത്തിനായി വിമാനവാഹിനിക്കപ്പലായ യുഎസ്എസ് റൊണാള്‍ഡ് റീഗനും അതിന്റെ അകമ്പടി സൈന്യവും ദക്ഷിണ കൊറിയയില്‍ എത്തിയപ്പോഴാണ് ഉത്തര കൊറിയയുടെ മിസൈല്‍ വിക്ഷേപണം. ഉത്തരകൊറിയയുടെ വിക്ഷേപണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും മേഖലയില്‍ കപ്പലുകളുടെയും വിമാനങ്ങളുടെയും സുരക്ഷ സ്ഥിരീകരിക്കുന്നതിനും ടോക്കിയോ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പ്രതികരിച്ചു. ഉക്രെയ്‌നെതിരെയുള്ള റഷ്യന്‍ യുദ്ധത്തിന്റെ മറപിടിച്ച് ഉത്തരകൊറിയ വലിയതോതില്‍ ആയുധ വികസനം നടത്തുന്നെന്നും ആരോപണമുയരുന്നുണ്ട്.

Eng­lish sum­ma­ry; US- South Korea joint mil­i­tary exer­cis­es; North Korea launch­es missile

You may also like this video;

Exit mobile version