Site icon Janayugom Online

ഹൂതി കേന്ദ്രങ്ങള്‍ക്കെതിരെ യുഎസ് ആക്രമണം

യെമനില്‍ ഹൂതി വിമത രുടെ കേന്ദ്രങ്ങള്‍ക്കെതിരെ യുഎസ് ആക്രമണം. ഒരാഴ്ചയ്ക്കിടെ നാലാം തവണയാണ് ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യുഎസ് ആക്രമണം നടത്തുന്നത്. മിസൈലുകൾ വിക്ഷേപിക്കാന്‍ സജ്ജമാക്കിയിരുന്ന യെമനിലെ 14 ഇടങ്ങൾക്ക് നേരെ സൈന്യം ആക്രമണം നടത്തിയെന്ന് അമേരിക്കൻ സൈനിക കമാൻഡ് അറിയിച്ചു. ഹൊദൈദ, തായ്‌സ്, ധമർ, അൽ ബൈദ, സാദ എന്നിവിടങ്ങളിലായിരുന്നു ആക്രമണം. യുകെ വിമാനങ്ങളും ആക്രമണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഹൂതി നിയന്ത്രണത്തിലുള്ള സബ വാർത്താ ഏജൻസി അറിയിച്ചു. 

അടുത്തിടെ ഏദൻ ഉൾക്കടലിൽ അമേരിക്കൻ ഉടമസ്ഥതയിലുള്ള മാർഷൽ ദ്വീപിന്റെ പതാകയേന്തിവന്ന ജിബ്രാൾട്ടർ ഈഗിൾ കണ്ടെയ്‌നർ കപ്പലിന് നേരെ ഹൂതികൾ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കയുടെ തിരിച്ചടി. ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകൾക്കും അമേരിക്കൻ നാവിക കപ്പലുകൾക്കും ഭീഷണി ഉയർത്തിയ മിസൈൽ കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിലൂടെ അറിയിച്ചു. ലോഞ്ച് റെയിലുകളിൽ ഉണ്ടായിരുന്ന മിസൈലുകൾ ഈ മേഖലയിലെ വ്യാപാര കപ്പലുകൾക്കും യുഎസ് നാവികസേന കപ്പലുകൾക്കും ആസന്നമായ ഭീഷണി ഉയർത്തി. എപ്പോൾ വേണമെങ്കിലും ആക്രമണം നടക്കുമായിരുന്നു. ഇത് പ്രതിരോധിക്കാനുള്ള അവകാശവും ബാധ്യതയുമാണ് യുഎസ് സേന വിനിയോഗിച്ചതെന്ന് സെൻട്രൽ കമാൻഡ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. 

ചെങ്കടൽ, ബാബ്-എൽ-മണ്ടേബ് കടലിടുക്ക്, ഏദൻ ഉൾക്കടൽ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്ന അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താനുള്ള ഹൂതികളുടെ പ്രാപ്തി ഇത്തരം നടപടികളിലൂടെ നശിപ്പിക്കുമെന്നും പ്രസ്താവനയിൽ അമേരിക്ക അവകാശപ്പെട്ടു. ഹമാസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഹൂതികൾ വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം ആരംഭിച്ചത്. ഇതോടെ പല പ്രമുഖ ചരക്ക് കപ്പൽ കമ്പനികളും ചെങ്കടൽ വഴിയുള്ള ഗതാഗതം താല്‍ക്കാലികമായി അവസാനിപ്പിച്ചിരുന്നു. കയറ്റുമതി അവസാനിപ്പിക്കുന്നതായി ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക ഇന്ധന കയറ്റുമതിക്കാരിൽ ഒന്നായ ഖത്തർ എനർജിയും അടുത്തിടെ അറിയിച്ചിരുന്നു. ഗാസയിലെ ഇസ്രയേലിന്റെ ഏകപക്ഷീയമായ നടപടി അവസാനിപ്പിക്കുംവരെ ആക്രമണങ്ങൾ തുടരുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചിരുന്നു. ഹൂതികളുടെ നിരവധി കേന്ദ്രങ്ങൾ അമേരിക്കയും യുകെയും നേതൃത്വം നൽകുന്ന സംഘം ആക്രമിച്ചിരുന്നെങ്കിലും കനത്ത പ്രത്യാക്രമണമാണ് വിമത സംഘം നടത്തിയത്. 

Eng­lish Summary;US Strikes Houthi Centers
You may also like this video

Exit mobile version