Site iconSite icon Janayugom Online

ഹിസ്ബുള്ളയെ നിരായുധീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് യുഎസ് പിന്തുണ

വാഷിങ്ടണ്‍: ഹിസ്ബുള്ളയെ നിരായുധീകരിക്കാനുള്ള ലെബനന്റെ നീക്കങ്ങള്‍ക്ക് പിന്തുണയുമായി യുഎസ്. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം 230 മില്യണ്‍ ഡോളര്‍ (ഏകദേശം 20.4 ബില്യണ്‍ ഇന്ത്യന്‍ രൂപ) ലെബനന്റെ സുരക്ഷാ സേനയ്ക്ക് അനുവദിച്ചു. ഇതില്‍ 190 മില്യണ്‍ ഡോളര്‍ ലെബനന്റെ സായുധസേനയ്ക്കും 40 മില്യണ്‍ ഡോളര്‍ ആഭ്യന്തര സുരക്ഷാസേനയ്ക്കുമാണ് കൈമാറിയിരിക്കുന്നത്. സെപ്റ്റംബര്‍ 30ന് അവസാനിച്ച യുഎസിന്റെ സാമ്പത്തിക വര്‍ഷത്തിന് തൊട്ടുമുമ്പായാണ് ഈ പണം കൈമാറിയതെന്ന് ഡെമോക്രാറ്റിക് നേതാക്കള്‍ വെളിപ്പെടുത്തി.
ലെബനനെ പോലൊരു ചെറിയ രാജ്യത്തിന് ഇത്രയും വലിയ തുക കൈമാറിയതിന് പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്നാണ് ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം പ്രതികരിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ വിഷയത്തില്‍ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്രംപ് ഭരണകൂടം പലരാജ്യങ്ങള്‍ക്കുമുള്ള സഹായം വെട്ടിക്കുറക്കുകയും അമേരിക്കയുടെ പണം അമേരിക്കയ്ക്ക് വേണ്ടി തന്നെ ചെലവഴിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സമയത്ത് തന്നെ ഇത്ര വലിയ തുക ലെബനന് കൈമാറിയതാണ് ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്നത്.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ട്രംപ് മില്യണ്‍ കണക്കിന് തുക ചെലവിട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രയേലിന് മേഖലയില്‍ കനത്ത ഭീഷണിയുയര്‍ത്തുന്ന സംഘടനയാണ് ഹിസ്ബുള്ള. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് രാജ്യത്ത് സംഘടനകള്‍ ശേഖരിച്ചിട്ടുള്ള മുഴുവന്‍ ആയുധങ്ങളും സായുധസേനയ്ക്ക് കൈമാറണമെന്ന് ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔനും പ്രധാനമന്ത്രി നവാഫ് സലാമും ഓഗസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആയുധം വച്ച് കീഴടങ്ങാനുള്ള സര്‍ക്കാരിന്റെ ആവശ്യത്തെ തള്ളി ഹിസ്ബുള്ള രംഗത്തെത്തുകയും ചെയ്തു. ഇസ്രയേലിനെതിരായ ആക്രമണം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇറാന്റെ ശക്തമായ പിന്തുണയുള്ള സംഘടനയായ ഹിസ്ബുള്ള.

Exit mobile version