യുഎസ്-ഇസ്രയേൽ‑ഇറാൻ സംഘർഷം മുറുകുന്നു. ഇറാന്റെ ഭാഗമായ ഖാർഗ് ദ്വീപിൽ സൈനിക നടപടികൾ യുഎസ് ആസൂത്രണം ചെയ്യുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇറാന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായാണ് ഈ ദ്വീപിനെ വിലയിരുത്തുന്നത്. ഇറാന്റെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഖാർഗ് ദ്വീപിലെ ടെർമിനലുകൾ വഴിയാണ്. ഇവയെ തകർത്താൽ യുദ്ധം തുടരാൻ ആവശ്യമായ പണമില്ലാതെ ഇറാൻ പെട്ടെന്ന് തകരുമെന്നാണ് യുഎസ് കണക്കുകൂട്ടുന്നത്.ആഴ്ചകളായി ഇറാന്റെ സൈനിക‑ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടക്കുന്നുണ്ടെങ്കിലും, ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാർഗ് ദ്വീപിനെ ഇതുവരെ സ്പർശിച്ചിരുന്നില്ല. എന്നാൽ, സാഹചര്യങ്ങൾ മാറിയതോടെ ഈ ദ്വീപിനെതിരെ സൈനിക നടപടികൾ യുഎസ് ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
1960-കൾ മുതൽ വിദേശ നിക്ഷേപത്തോടെ വികസിപ്പിച്ചെടുത്ത ഈ സൗകര്യം ഇറാനിയൻ എണ്ണപ്പാടങ്ങളെ ആഗോള വിപണിയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ്. പ്രതിദിനം ഏകദേശം 70 ലക്ഷം ബാരൽ എണ്ണ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഈ കേന്ദ്രം ഇറാന്റെ ഊർജ്ജ കയറ്റുമതിയുടെ നട്ടെല്ലായി കണക്കാക്കപ്പെടുന്നു. ഖാർഗ് ദ്വീപിനെ നിയന്ത്രിക്കുകയോ അല്ലെങ്കിൽ പ്രവർത്തനരഹിതമാക്കുകയോ ചെയ്യുന്നത് വഴി ഇറാന്റെ പ്രധാന വരുമാന സ്രോതസ്സ് ഇല്ലാതാക്കാൻ സാധിക്കുമെന്ന് യുഎസ് വിലയിരുത്തുന്നത്. എന്നാൽ ഖാർഗ് ദ്വീപിനെതിരായ ആക്രമണം ആഗോള എണ്ണവിപണിയിൽ വലിയ ചലനം സൃഷ്ടിക്കും. ഖാർഗ് ദ്വീപിനെതിരെയുള്ള ആക്രമണം ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയരാൻ കാരണമാകും.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന് സമീപമാണ് ഈ ദ്വീപ്. ഹോർമുസ് ആകട്ടെ ഇറാൻ അടച്ചിരിക്കുകയാണ്. ഇതുവഴി കടന്നുപോകുന്ന കപ്പലുകൾ ആക്രമിക്കുമെന്നാണ് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഖാർഗ് ദ്വീപിനെ തകർത്താൽ അത് യുദ്ധാനന്തരം പ്രാദേശിക ഊർജ്ജ യുദ്ധത്തിലേക്കാകും വഴിതെളിക്കുക.

