Site iconSite icon Janayugom Online

മെക്സിക്കന്‍ മയക്കുമരുന്ന് വേട്ട കടുപ്പിച്ച് യുഎസ്; സിനോല കാര്‍ട്ടല്‍ തലവന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് 10 മില്യണ്‍ ഡോളര്‍ പാരിതോഷികം

മെക്സിക്കോയില്‍ ലഹരി വേട്ട കടുപ്പിച്ച് യുഎസ്. കുപ്രസിദ്ധ ലഹരിമാഫിയ സംഘമായ സിനോല കാർട്ടല്‍ തലവന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവർക്ക് യുഎസ് പത്ത് മില്ല്യണ്‍ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് പാരിതോഷികം പ്രഖ്യാപിച്ചത്. മെക്സിക്കോയിലെ ബാജ കാലിഫോർണിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാർട്ടലിന്റെ സംഘതലവന്മാരാണ് യുഎസിന്റെ ലക്ഷ്യം. റെനെ ഗാർസിയ, അല്‍ഫോണ്‍സ് ഗാർസിയ എന്നീ സഹോദരന്മാരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ലാ റാണാ, അക്വിലസ് എന്നീ പേരുകളിലാണ് ഇവര്‍ അറിയപ്പെടുന്നത്. കാലിഫോർണിയ അതിർത്തി വഴിയുള്ള ലഹരികടത്ത് നിയന്ത്രിക്കുന്ന സിനോല കാർട്ടലിനെ അമേരിക്ക നേരത്തെ വൈദേശിക ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് മെക്‌സിക്കന്‍ മയക്കുമരുന്ന് മാഫിയ തലവന്‍ നെമെസിയോ ‘എല്‍ മെഞ്ചോ’ ഒസെഗ്വേരയെ വധിച്ചതായി മെക്‌സിക്കന്‍ സൈന്യം അറിയിച്ചിരുന്നു. മെക്‌സിക്കോയിലെ ഏറ്റവും അപകടകാരികളായ ‘ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍’ (സിജെഎന്‍ജി) സംഘത്തിന്റെ തലവനായിരുന്നു എല്‍ മെഞ്ചോ. എല്‍ മെഞ്ചോയുടെ കാമുകിയെ പിന്തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. യുഎസ് 15 ദശലക്ഷം ഡോളര്‍ (ഏകദേശം 125 കോടിയിലധികം) ആണ് എല്‍ മെഞ്ചോയ്ക്ക് വിലയിട്ടിരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിമിനല്‍ വേട്ടയെന്നാണ് മെക്‌സിക്കന്‍ സൈന്യം ഏറ്റുമുട്ടലിനെ വിശേഷിപ്പിച്ചത്. സിനാലോവ കാര്‍ട്ടല്‍ സ്ഥാപകരായ എല്‍ ചാപ്പോ’ ഗുസ്മാന്‍, ഇസ്മായില്‍ സാംബാദ എന്നിവർ യുഎസ് ജയിലിലാണ്. 

Exit mobile version