ഇറാനിൽ ആഴ്ചകൾ നീളുന്ന സൈനികനടപടിക്ക് യു.എസ്. സൈന്യം സജ്ജമാകുന്നെന്ന് ‘റോയിറ്റേഴ്സ്’ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ഇറാനും യു.എസും തമ്മിൽ ഇതുവരെയുണ്ടായതിൽവെച്ച് ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലാകും ഇതെന്ന് രണ്ട് യു.എസ്. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഏജൻസി പറഞ്ഞു.യു.എസും ഇറാനും തമ്മിൽ ആണവചർച്ചകൾ തുടരവേയാണ് ഈ വിവരം പുറത്തുവരുന്നത്. യു.എസ്.എസ്. എബ്രഹാം ലിങ്കൺ എന്ന പടക്കപ്പൽ ഇറാനടുത്ത് വിന്യസിച്ചിരിക്കുന്ന യു.എസ്., ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ജെറാൾഡ് ആർ. ഫോർഡും അവിടേക്ക് അയക്കുകയാണ്.
ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കുന്നതിനെക്കുറിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച പരസ്യമായി പറഞ്ഞിരുന്നു. ‘അതാണ് സംഭവിക്കാവുന്നതിൽവെച്ച് ഏറ്റവും നല്ലകാര്യമെന്നുതോന്നുന്നു’ എന്നാണ് നോർത്ത് കരോലൈനയിലെ ഫോർട്ട് ബ്രാഗിൽ സേനാപരിപാടിയിൽ പങ്കെടുക്കവേ ട്രംപ് പറഞ്ഞത്. ഇറാന്റെ ഭരണം ആര് ഏറ്റെടുക്കണം എന്നാണ് ആഗ്രഹമെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. യുദ്ധത്തിനുള്ള തയ്യാറെടുപ്പിനെക്കുറിച്ചുള്ള ചോദ്യത്തോട് പെന്റഗൺ പ്രതികരിച്ചില്ല.
ആക്രമിച്ചാൽ, പശ്ചിമേഷ്യയിലെ യു.എസ്. സേനാതാവളങ്ങളെ വെറുതേവിടില്ല എന്നാണ് ഇറാന്റെ ഭീഷണി. ജോർദാൻ, കുവൈത്ത്, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, യു.എ.ഇ., തുർക്കി എന്നിവിടങ്ങളിൽ യു.എസിന് സേനാതാവളങ്ങളുണ്ട്.
അതിനിടെ, ഇറാനിൽ യു.എസ്. സൈനികമായി ഇടപെടുന്നതാണ് നല്ലതെന്നും ആണവക്കരാറിന്റെ കാര്യത്തിൽ സുദീർഘചർച്ച നടത്തേണ്ടെന്നും റേസ പഹ്‌ലവി പറയുകയുണ്ടായി. ഇസ്‌ലാമിക ഭരണകൂടം അട്ടിമറിക്കുംവരെ ഇറാൻ ഭരിച്ചിരുന്ന മുഹമ്മദ് റേസ പഹ്‌ലവിയുടെ മകനാണ് യു.എസിൽ കഴിയുന്ന റേസ. ഇറാന്റെ ഭരണാധികാരിയാകാൻ തയ്യാറാണെന്ന് ഇദ്ദേഹം പലതവണ സൂചിപ്പിച്ചിട്ടുണ്ട്.

