Site iconSite icon Janayugom Online

തായ്‍വാന്‍ കടലിടുക്കില്‍ യുഎസ് യുദ്ധകപ്പലുകള്‍

warshipwarship

യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശത്തിനു പിന്നാലെ തായ്‍വാന്‍ കടലിടുക്കിലൂടെ സഞ്ചരിച്ച് രണ്ട് യുഎസ് നാവിക സേനാ കപ്പലുകള്‍. പൊലൊസിയുടെ സന്ദര്‍ശനത്തിനു ശേഷം തായ്‍വാനിലെ യുഎസ് ഇടപെടല്‍ സംബന്ധിച്ച് ചെെനയുമായി അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കപ്പലുകളുടെ യാത്ര.
ഗൈഡഡ്-മിസൈൽ ക്രൂയിസറുകളായ യുഎസ്എസ് ആന്റിറ്റാം, യുഎസ്എസ് ചാൻസലർസ്‍വില്ലെ എന്നീ കപ്പലുകള്‍ പതിവ് നിരീക്ഷണങ്ങളുടെ ഭാഗമായാണ് തായ്‍വാന്‍ കടലിടുക്കിലൂടെ പോയതെന്ന് യുഎസ് നാവിക സേന അറിയിച്ചു. ഒരു രാജ്യത്തിന്റെയും സമുദ്രാതിര്‍ത്തിയിലൂടെയല്ല് കപ്പലുകള്‍ സഞ്ചരിച്ചതെന്നും യുഎസ് വ്യക്തമാക്കി. പസഫിക്കിലെ വാഷിങ്ടണിന്റെ നാവിക സാന്നിധ്യത്തിന്റെ പ്രധാന ഭാഗമാണ് ഏഴാം ഫ്ലീറ്റിലുള്ള ഈ കപ്പലുകള്‍. സ്വതന്ത്രവും സുതാര്യവുമായ ഇന്തോ-പസഫിക്കിനുള്ള അമേരിക്കയുടെ പ്രതിബദ്ധത യാത്രയിലൂടെ തെളിയിക്കുന്നതായും നാവിക സേന പ്രസ്താവനയിലൂടെ അറിയിച്ചു. പരിശോധനയുടെ ഭാഗം എന്ന പേരില്‍ യുഎസ് നേരത്തെയും തായ്‌വാൻ കടലിടുക്കിലൂടെ കപ്പലുകൾ അയച്ചിട്ടുണ്ട്.100 മൈൽ വീതിയുള്ള (160 കിലോമീറ്റർ വീതി) കടലിടുക്കാണ് തായ്‌വാനെ ചൈനയിൽ നിന്ന് വേർതിരിക്കുന്നത്.
അതേസമയം, തായ്‌വാൻ കടലിടുക്കിലൂടെ സഞ്ചരിക്കുന്ന യുഎസ് നാവികസേനയുടെ കപ്പലുകൾ നിരീക്ഷിച്ചു വരികയാണെന്നും അതീവ ജാഗ്രത പുലർത്തുന്നതായും ഏത് പ്രകോപനങ്ങളെയും പരാജയപ്പെടുത്താൻ തയാറാണെന്നും ചൈനീസ് സൈന്യം പറഞ്ഞു. തായ്‌വാനുമായി യുഎസിന് ഔപചാരിക നയതന്ത്ര ബന്ധമില്ലെങ്കിലും പ്രതിരോധ മാർഗങ്ങൾ നൽകാൻ നിയമപ്രകാരം ബാധ്യസ്ഥരാണ്.
നേരത്തെ പൊലൊസിയുടെ സന്ദര്‍ശനത്തിനു പിന്നാലെ തായ്‍വാന്‍ കടലിടുക്കില്‍ ചെെന സെെനികാഭ്യാസം നടത്തിയിരുന്നു. നൂറുക്കണക്കിന് യുദ്ധവിമാനങ്ങളും കപ്പലുകളും വിമാനവാഹിനികളും ആണവ അന്തര്‍വാഹിനികളും ഉള്‍പ്പെടെ അണിനിരത്തിയാണ് ചെെന സെെനികാഭ്യാസം നടത്തിയത്. അതിര്‍ത്തിയില്‍ ചെെന സെെനികാഭ്യാസം തുടരുകയാണെന്നാണ് തായ്‍വാന്റെ ആരോപണം.
ഞായറാഴ്ച 23 ചെെനീസ് വിമാനങ്ങളും എട്ട് കപ്പലുകളും അതിര്‍ത്തിയില്‍ കണ്ടതായി തായ്‍വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എഴ് വിമാനങ്ങള്‍ മധ്യരേഖ കടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Eng­lish Sum­ma­ry: US war­ships in Tai­wan Strait

You may like this video also

Exit mobile version