Site iconSite icon Janayugom Online

മൂട്ടശല്യം ഒഴിവാക്കാന്‍ പുക പ്രയോഗം; രണ്ട് വിദേശ വിനോദ സഞ്ചാരികള്‍ക്ക് ദാരുണാന്ത്യം

ഹോസ്റ്റലില്‍ മൂട്ടശല്യം ഒഴിവാക്കാന്‍ നടത്തിയ പുക പ്രയോഗത്തില്‍ വ്‌ലോഗറിനും വിനോദ സഞ്ചാരിക്കും ദാരുണാന്ത്യം. ജര്‍മന്‍, ബ്രിട്ടന്‍ സ്വദേശികളായ യുവതികള്‍ക്കാണ് കീടനാശിനി പ്രയോഗത്തില്‍ ജീവന്‍ നഷ്ടമായത്. ഇംഗ്ലണ്ടിലെ ഡെര്‍ബി സ്വദേശിയായ 24കാരി എബോണി മക്‌റ്റോന്‍ഷ്, ജര്‍മന്‍കാരിയായ 26 നദീന്‍ റാഗുസേ എന്നിവരാണ് മരിച്ചത്. കൊളംബോയിലെ മിറക്കിള്‍ കൊളംബോ സിറ്റി ഹോസ്റ്റലിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. 

ശനിയാഴ്ച ഹോസ്റ്റല്‍ അധികൃതര്‍ മൂട്ടശല്യം ഒഴിവാക്കാനായി കീടനാശിനി ഉപയോഗിച്ച് ഹോസ്റ്റലില്‍ പുകക്കുകയായിരുന്നു. ഇതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം നേരിട്ട ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരുടേയും മൃതദേഹം ബന്ധുക്കളെത്തുന്നതിന് പിന്നാലെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്ന് പൊലീസ് വിശദമാക്കി. സംഭവത്തിന് പിന്നാലെ ഹോസ്റ്റല്‍ അടച്ചുപൂട്ടി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ പ്രവര്‍ത്തനാനുമതിയുടെ കാര്യത്തില്‍ തീരുമാനം എടുക്കൂ എന്ന് അധികൃതര്‍ പറഞ്ഞു. 

ചൊവ്വാഴ്ചയാണ് എബോണി ശ്രീലങ്കയിലെത്തിയത്. തെക്കന്‍ ഏഷ്യ മുഴുവന്‍ യാത്ര ചെയ്യണമെന്ന ആഗ്രഹത്തിന്റെ ഭാഗമായിരുന്നു ശ്രീലങ്കയിലേക്കുള്ള യാത്ര. ഹോസ്റ്റലിലുണ്ടായിരുന്ന മറ്റ് ആളുകള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ആരംഭിച്ചതിന് പിന്നാലെ ചികിത്സ തേടിയിട്ടുണ്ട്.

Exit mobile version