Site icon Janayugom Online

വടക്കഞ്ചേരി അപകടം; ടൂറിസ്റ്റ് ബസ് ഓടിച്ചിരുന്ന ഡ്രൈവർ ഒളിവിൽ

വടക്കഞ്ചേരി അപകടത്തിൽ ടൂറിസ്റ്റ് ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോമോൻ ഒളിവില്‍. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയ ഇയാള്‍ ജോജോ എന്ന വ്യാജ പേരിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം ആശുപത്രി വിടുകയായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെയാണ് ഇയാള്‍ ആശുപത്രി വിട്ടത്. ബസ് ഉടമകൾ തന്നെയാണ് ഇയാളെ കൂട്ടിക്കൊണ്ടുപോയതെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഇയാൾക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കി. 

ആശുപത്രിയിലെത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് ലഭിച്ചു. ബസ് വേളാങ്കണ്ണി ട്രിപ്പ് കഴിഞ്ഞാണ് എത്തിയതെന്നും ഡ്രൈവർ ക്ഷീണിതനായിരുന്നെന്നും അപകടത്തിൽപ്പെട്ട വിദ്യാർത്ഥിയുടെ രക്ഷിതാവ് മാധ്യമങ്ങളോട് പറഞ്ഞു. വേളാങ്കണ്ണി ട്രിപ്പ് കഴിഞ്ഞെത്തിയതായിരുന്നു ടൂറിസ്റ്റ് ബസ്. അപകടത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഏഴു പേരുടെ നില ഗുരുതരമാണ്. ഇവരില്‍ 38 പേരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശേഷിക്കുന്നവര്‍ പാലക്കാട് ജില്ലാ ആശുപത്രി, ആലത്തൂര്‍, നെന്മാറ എവൈറ്റീസ്, ക്രസന്റ് ആശുപത്രികളിലും ചികിത്സയിലാണ്.

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അഞ്ചുമൂർത്തിമം​ഗലത്തിന് സമീപം അപകടത്തില്‍പ്പെട്ടത്. ഊട്ടിയിലേക്ക് സംഘം വിനോദയാത്രയ്ക്ക് പോകുകയായിരുന്നു. യാത്രയ്ക്കിടെ ടൂറിസ്റ്റ് ബസ് കൊട്ടാരക്കര- കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസുമായി ഇടിച്ചത്. മരിച്ചവരില്‍ അഞ്ചുപേര്‍ വിദ്യാര്‍ത്ഥികളാണ്. ഒരു അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും അപകടത്തില്‍ മരിച്ചു. എൽന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അധ്യാപകനായ വിഷ്ണു(33), അഞ്ജന അജിത് (16) എന്നിവരും കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിരുന്ന ഇമ്മാനുവൽ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്.

അഞ്ച് അധ്യാപകരും 41 വിദ്യാർഥികളും അടങ്ങിയ വിനോദയാത്രാ സംഘം. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലെ വിദ്യാര്‍ത്ഥികളായിരുന്നു ബസില്‍. അമിതവേഗത്തിലെത്തിയ കെഎസ്ആര്‍ടിസി ബസിലിടിച്ച ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിയുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ബസ് ക്രെയിനുപയോഗിച്ച് ഉയർത്തിയപ്പോൾ രണ്ട്‌ അധ്യാപകരും ഒരു വിദ്യാർത്ഥിയുമടക്കം മൂന്നുപേർ ബസിനടിയിലുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

Eng­lish Summary:Vadakancheri acci­dent; The dri­ver of the tourist bus is absconding

You may also like this video

Exit mobile version