Site icon Janayugom Online

വടകര താലൂക്ക് ഓഫീസില്‍ വന്‍ അഗ്‌നി ബാധ: ഫയലുകളും ഫര്‍ണിച്ചറും കത്തി നശിച്ചു

വടകര താലൂക്ക് ഓഫീസില്‍ വന്‍ അഗ്‌നി ബാധ. ഫയലുകളും ഫര്‍ണിച്ചറും കെട്ടിടത്തിന്റെ മേല്‍ക്കൂരയും കത്തി നശിച്ചു.ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അഗ്‌നി ബാധ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ വടകര ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രിക്കാന്‍ ശ്രമമാരംഭിച്ചു. വിവരമറിഞ്ഞ് എത്തിയ നാട്ടുകാരും രക്ഷാ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി. എന്നാല്‍ നിയന്ത്രിക്കാനാകാതെ തീ ആളിപ്പടരുകയായിരുന്നു.പിന്നീട് സമീപത്തുള്ള വിവിധ സ്റ്റേഷനുകളില്‍ നിന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി നാലര മണിക്കൂറോളം പരിശ്രമിച്ചതിനെ തുടര്‍ന്നാണ് തീ നിയന്ത്രിക്കാനായതും സമീപത്തെ കെട്ടിടങ്ങളെ സുരക്ഷിതമാക്കിയതും. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കെട്ടിടം അടുത്ത കാലത്ത് നവീകരിച്ചിരുന്നു. മരം കൊണ്ട് നിര്‍മ്മിച്ചതായിരുന്നു മേല്‍ക്കൂര. തീ ആളിപ്പടര്‍ന്നതോടെ മേല്‍ക്കൂര കത്തിയമര്‍ന്ന് ഓഫീസിനുള്ളില്‍ പതിച്ചതോടെ ഫയലുകള്‍, ഫര്‍ണീച്ചർ, കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെ ചാമ്പലായി. ഇതിനടുത്തായി വടകര സബ് ജയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടേയ്ക്ക് തീ പടരാതിരിക്കാനും ഫയര്‍ഫോഴ്സ് ശ്രദ്ധിച്ചു. മുന്‍കരുതലെന്ന നിലയില്‍ ജയില്‍ അന്തേവാസികളെ സുരക്ഷിതരാക്കിയിരുന്നു.

അഗ്‌നിബാധയുടെ വിവരമറിഞ്ഞ ഉടനെ തന്നെ എംഎല്‍എമാരായ ഇ കെ വിജയന്‍, കെ പി കുഞ്ഞമ്മദ്കുട്ടി, കെ കെ രമ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. റവന്യുമന്ത്രി കെ രാജന്‍ വൈകിട്ട് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്‌നി ബാധയെ കുറിച്ച് അന്വേഷിക്കാന്‍ വടകര ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കൂടാതെ ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ്, ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരും തെളിവ് ശേഖരിച്ചു. ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തില്‍ താലൂക്ക് ഓഫീസിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
ENGLISH SUMMARY;Vadakara taluk office fire UPDATES
YOU MAY ALSO LIKE THIS VIDEO;

Exit mobile version