Site icon Janayugom Online

വാക്കു പൂക്കുന്നിടം

kavitha

വാക്കുകൾ പൂക്കുന്ന

വഴിയാകെ ചോരപ്പൂക്കൾ

നേദിച്ചു ചീന്തിയെറിഞ്ഞ

കവിയുടെയക്ഷരങ്ങൾ

ഹൃദയവേദനയുടെ

ആഴങ്ങളിലാകാശം

ചീളുകളായി തെറിച്ചു

മഴയായടരുന്നു

ചിന്തകളിൽ കൊള്ളിയാൻ

വെട്ടമിടിയാം ഗർജ്ജനം

വരികളിലാകെ തീപ്പുക

മനസൊരു പന്തം

ഒരു മഴയിലുമണയാ-

വികാരമായി കരുതലാകുക

കാവ്യതപസേ നീ

എഴുതിയെഴുതിത്തുടരുക

അക്ഷരങ്ങളിൽ

ആർജ്ജവം തേടുക

ഓർമ്മകളാൽ ഊർജ്ജം

ഉണർത്തുക

അയൽപ്പക്കങ്ങളിൽ

ഒരുമ പകർത്തുക

മതവും ജാതിയും

വെട്ടിയടർത്തുക

നോവിന്റെ പാടങ്ങളിൽ

വിതയ്ക്കുക

വെയിലിന്റെ തപത്തിൽ

വളർന്നുയരുക

നിൻ ചില്ലകളിൽ

പൂക്കട്ടെ സൗഹാർദ്ദം

നിന്നിലകളാൽ മറയട്ടെ

രാഷ്ട്രീയ തിമിരങ്ങൾ

നിന്നിൽ കായ്ച്ചു

നിറയട്ടെ സൗഹൃദം

നിൻ കൊമ്പിലൊരു

കൂടു തേടുന്നു ഞാനും

അഗ്നി പൂക്കുന്ന

കൊടും തപം ചെയ്യാൻ

ചീന്തിയെറിയാൻ

അക്ഷരമില്ലിനിയും

ഒരു വാക്കിൽ

ഒരു വരിയിൽ

കവിതയിലാകെയെന്നിലെ

മനുഷ്യനെ തിരയണം.

Exit mobile version