Site icon Janayugom Online

വളപട്ടണം ഐഎസ് കേസ്; മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി

കണ്ണൂർ വളപട്ടണം ഐഎസ് കേസിലെ പ്രതികളായ മൂന്ന് പേരും കുറ്റക്കാരാണെന്ന് കോടതി. പ്രതികൾ കുറ്റം ചെയ്തതായി കണ്ടെത്തിയ കൊച്ചി എൻഐഎ കോടതി നാളെ ശിക്ഷ പ്രഖ്യാപിക്കും. ചക്കരക്കല്ല് മുണ്ടേരി സ്വദേശി മിഥിരാജ്, വളപട്ടണം ചെക്കിക്കുളം സ്വദേശി കെ വി അബ്ദുൾ റസാഖ്, തലശ്ശേരി ചിറക്കര സ്വദേശി യു കെ ഹംസ എന്നിവരാണ് കേസിലെ പ്രതികൾ.
ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതികൾ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിചാരണയുടെ ഭാഗമായി കഴിഞ്ഞ അഞ്ച് വർഷമായി ജയിലിലാണെന്നും ഈ കാലയളവ് ശിക്ഷയിൽ നിന്ന് കുറയ്ക്കണമെന്നുമാണ് പ്രതികൾ ആവശ്യപ്പെട്ടിരിക്കുന്നത്. തീവ്രവാദ ചിന്താഗതി പൂർണമായും ഉപേക്ഷിച്ചെന്നും ശിക്ഷയിൽ ഇളവ് തരണമെന്നും പ്രതി ഹംസ കോടതിയോട് അപേക്ഷിച്ചു.
എന്നാൽ പ്രതികൾക്ക് ശിക്ഷയിൽ യാതൊരു വിധത്തിലുള്ള ഇളവും നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. അത്തരത്തിലുള്ള എന്തെങ്കിലും ഇളവ് നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
കേസിൽ ആകെ 153 സാക്ഷികളാണുള്ളത്. ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫെയ്സ്ബുക്ക്, ഇമെയിൽ സന്ദേശങ്ങള്‍ തുടങ്ങിയ ഡിജിറ്റൽ തെളിവുകളാണ് പ്രോസിക്യൂഷൻ പ്രധാനമായും ഹാജരാക്കിയത്. കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 15ൽ ഏറെ പേർ ഐഎസിൽ ചേർന്നെന്ന കേസിലാണ് പ്രതികൾ പിടിയിലായത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎ എറ്റെടുക്കുകയായിരുന്നു. ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന് പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. യുവാക്കളെ സിറിയയിലേക്ക് കൊണ്ടുപോവാനും പദ്ധതിയിട്ടിരുന്നു. 

Eng­lish summary;Valapattanam IS case; The court found all three accused guilty

you may also like this video;

Exit mobile version