Site iconSite icon Janayugom Online

വാരാണസി സ്‌ഫോടന കേസ്; മുഖ്യപ്രതിക്ക് വധശിക്ഷ

വാരാണസി സ്‌ഫോടന പരമ്പര കേസില്‍ മുഖ്യസൂത്രധാരന്‍ വലിയുല്ലാ ഖാന് വധശിക്ഷ. ഗാസിയാബാദിലെ സെഷൻസ് കോടതിയാണ് വധശിക്ഷ വിധിച്ചത്. സംഭവം നടന്ന് 16 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി. 2006 മാര്‍ച്ച്‌ ഏഴിന് സങ്കട് മോചന്‍ ക്ഷേത്രത്തിലും കന്റോണ്‍മെന്റ് റയില്‍വേ സ്റ്റേഷനിലുമുണ്ടായ സ്‌ഫോടനങ്ങളില്‍ 20 പേര്‍ കൊല്ലപ്പെടുകയും 100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മതിയായ തെളിവുകളില്ലാത്തതിനാല്‍ ഒരു കേസില്‍ വലിയുല്ലയെ വെറുതെവിട്ടിരുന്നു. 

സങ്കട് മോചന്‍ ക്ഷേത്രത്തിനുള്ളിലാണ് ആദ്യം സ്‌ഫോടനം ഉണ്ടായത്. മാര്‍ച്ച്‌ ഏഴിന് വൈകുന്നേരം 6.15 നാണ് ഇത്. 15 മിനിറ്റിനുശേഷം, വാരാണസി കന്റോണ്‍മെന്റ് റയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിക്ക് സമീപവും സ്‌ഫോടനമുണ്ടായി. വലിയുല്ല ഖാന് ബംഗ്ലാദേശിലെ ഭീകരസംഘടനയായ ഹര്‍കത്ത്-ഉല്‍-ജിഹാദ് അല്‍ ഇസ്‌ലാമിയുമായി ബന്ധമുണ്ടെന്നും സ്ഫോടനത്തിന്റെ സൂത്രധാരനായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 

വാരാണസിയിലെ അഭിഭാഷകര്‍ കേസ് വാദിക്കാന്‍ വിസമ്മതിച്ചതിനാല്‍ അലഹബാദ് ഹൈക്കോടതി കേസ് ഗാസിയാബാദ് ജില്ലാ കോടതിയിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് കേസുകളിലുമായി 121 സാക്ഷികളെ കോടതിയില്‍ ഹാജരാക്കി. സുരക്ഷ കണക്കിലെടുത്ത് വിധി പ്രഖ്യാപന വേളയിൽ കോടതിയിൽ മാദ്ധ്യമങ്ങളെ അനുവദിച്ചിരുന്നില്ല.

Eng­lish Summary:Varanasi blast case; Defen­dant sen­tenced to death
You may also like this video

Exit mobile version