Site icon Janayugom Online

വെറുതെ നടന്നവർ

വെറുതെ നടക്കാൻ ആരും ക്ഷണിക്കുന്നില്ല
ആത്മാനുഭവങ്ങളുടെ കറകളഞ്ഞ ഇലയടർത്തി
അതിന്റെയീണങ്ങളാൽ വായുവിനെ പ്രഹരിച്ചു
ഭാരരഹിതരായി അലയുന്നവരെ
കാണുന്നേയില്ല
പോക്കുവെയിൽ പിശുക്ക് ഭംഗി കൂട്ടുന്ന
നിഴലോല മേഞ്ഞ നടവഴിവിരുന്നുകൾ
സൗഹൃദ തടുക്കിട്ടു വിളിക്കുന്ന
വെറുംചായമൊത്തി
ലാഘവങ്ങളിലേക്കു പറക്കാൻ
ആരും വിളിക്കുന്നില്ല

ആവിഷ്കാരങ്ങളുടെ ആധിക്യത്താൽ
ഉൾക്ഷതമേറ്റ പകൽ
ഇരുട്ടിനെ ഭോഗിക്കുന്നതിനു മുൻപ്
ചുവന്ന സീൽക്കാരങ്ങളാൽ സങ്കീർണമാക്കുന്ന
ചരുവിൽ പടർന്നു നിൽക്കാൻ
നഗരത്തിരക്കിൽ നട്ടുച്ചവിസ്മയക്കാറ്റിൽ
വിയർക്കാൻ ആരും വരുന്നില്ല
പരസ്യമോ രഹസ്യമോ ഗൂഢമോ ആയ
എന്തിനെങ്കിലുംവേണ്ടിയല്ലാതെ
ആരും പുറത്തിറങ്ങുന്നില്ല

മഴയുടെ മുൻകൂർ പകർപ്പുകളോട് സാമ്യമുള്ള
ആകാശ ഭാവങ്ങളുമായി
കടലാസ് താരങ്ങൾ നൽകുന്ന
ലുബ്ധമായ വെളിച്ചത്തോട് പരിഭവിക്കാതെ
ചരാചരങ്ങളെ ദീപ്തമാക്കുന്ന
ചിരിയോടെ ഒരാൾ മാത്രം വെറുതെ നടന്നിരുന്നു

മഴയുടെ മുൻകൂർ പകർപ്പുകളോട് സാമ്യമുള്ള
ആകാശ ഭാവങ്ങളുമായി
കടലാസ് താരങ്ങൾ നൽകുന്ന
ലുബ്ധമായ വെളിച്ചത്തോട് പരിഭവിക്കാതെ
ചരാചരങ്ങളെ ദീപ്തമാക്കുന്ന
ചിരിയോടെ ഒരാൾ മാത്രം വെറുതെ നടന്നിരുന്നു
അപരാനുഭങ്ങളാൽ ക്രമീകരിക്കപ്പെട്ട
ദിനരാത്രങ്ങളിലൂടെ
ലക്ഷ്യങ്ങളില്ലാതെ നടന്നവരുടെ നിരയിലെ
അവസാനത്തെയാൾ

Exit mobile version