വർക്കലയിൽ ട്രെയിനിൽ നിന്ന് പുറത്തേക്ക് ചവിട്ടിയിട്ടതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ശ്രീക്കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ശ്രീക്കുട്ടി സ്വയം ശ്വാസമെടുക്കുന്നുണ്ടെങ്കിലും അബോധാവസ്ഥയിലാണ്. കേസിലെ പ്രതി സുരേഷ് റിമാൻഡിലാണ്. വധശ്രമം അടക്കം ആറ് വകുപ്പുകളാണ് സുരേഷിനെതിരെ ചുമത്തിയിട്ടുള്ളത്.
നവംബർ രണ്ടിനാണ് കേരള എക്സ്പ്രസ് ട്രെയിനിൽവെച്ച് സുരേഷ് കുമാർ, വാതിലിന് സമീപം നിൽക്കുകയായിരുന്ന ശ്രീക്കുട്ടിയെ ചവിട്ടി പുറത്തേക്ക് വീഴ്ത്തിയത്. പുകവലിച്ചത് ചോദ്യം ചെയ്തതിൽ പ്രകോപിതനായാണ് ഇയാൾ ആക്രമണം നടത്തിയത്. കൂടെയുണ്ടായിരുന്ന അർച്ചനയെയും ഇയാൾ തള്ളിയിടാൻ ശ്രമിച്ചിരുന്നു. ബിഹാർ സ്വദേശിയായ ശങ്കർ പാസ്വാൻ ആണ് പ്രതിയെ കീഴ്പ്പെടുത്തി അർച്ചനയെ രക്ഷിച്ചത്. ശങ്കർ പാസ്വാനാണ് കേസിലെ പ്രധാന സാക്ഷി. കൊച്ചുവേളിയിൽ വെച്ചാണ് ഇയാളെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം സുരേഷിനെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി, സംഭവം പുനഃരാവിഷ്കരിച്ചിരുന്നു.

