Site iconSite icon Janayugom Online

വെളുത്ത സ്വപ്‌നങ്ങൾ

കാട് പിടിച്ച പുഴ കരിഞ്ഞതും
കൊഴിഞ്ഞതും
പതംപറഞ്ഞു നടന്നില്ല
നിലവിളിച്ചതേയില്ല
ഇളക്കം തട്ടാതെ
നിറഞ്ഞൊഴുകിയിരുന്ന കാലത്തും
അടുത്തെങ്ങും ഒന്നും
കടം വാങ്ങാൻ പോയിട്ടില്ല
ഇന്നലെ ഉരുകിയൊലിച്ചെത്തിയ
രണ്ടു ഹൃദയങ്ങളും
ആവാഹിച്ചിറക്കാൻ
പാടുപെടുമ്പോഴാണ്
മേലാകെ പൊങ്ങിയ
പാപപ്പാടകളുടെ
മെഴുക്ക് വിടാതെ
പിടികൂടിയതറിയുന്നത്
ഹൃദയവും ദേഹവും
ഉള്ളകങ്ങളിലേക്ക് ആനയിക്കുന്നത്
നിർത്തിയതായി
ഒരു ബോർഡ്‌ വച്ചു കൂടേയെന്ന് കാട്
കാടെങ്ങനെ കര കയറുമെന്ന്
നാടാകെ ചർച്ച
ചൂരും നീരും കൊടുത്ത്
കരയാകെ നാടു പിടിപ്പിച്ച
പുഴക്കൈകൾ
ചീറിപ്പാഞ്ഞ തീവണ്ടിയുടലുകളിൽ
തേഞ്ഞു തീർന്നതറിയാതെ
ഇന്നും ഹൃദയങ്ങൾ
മെഴുക്കു പടർന്ന പുഴപ്പരപ്പുകളിൽ
കാട് തെരഞ്ഞലയുന്നു 

Exit mobile version