Site iconSite icon Janayugom Online

ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വെനസ്വേല

ഇറാനും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും നേരെ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ ശക്തമായി അപലപിച്ചു. സയണിസ്റ്റ് ആക്രമണത്തിനെതിരായ ഇറാന്റെ അതിശക്തവും നിരന്തരവുമായ സൈനിക പ്രതികരണം അന്താരാഷ്ട്ര നിയമപ്രകാരമുള്ള സ്വയം പ്രതിരോധ നടപടിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏതൊരു ആക്രമണത്തിന്റെയും വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും മഡുറോ മുന്നറിയിപ്പ് നൽകി.

സമാധാനം ആവശ്യപ്പെട്ടും ഇറാനെയും പലസ്തീനെയും പിന്തുണയ്ക്കണമെന്നുമുള്ള ആവശ്യവുമായി ആയിരക്കണക്കിനാളുകള്‍ തലസ്ഥാനമായ കാരക്കാസില്‍ മാര്‍ച്ച് നടത്തി. ഭരണകക്ഷിയായ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി ഓഫ് വെനസ്വേല(പി‌എസ്‌യുവി) സെക്രട്ടറി ജനറൽ ഡിയോസ്‌ഡാഡോ കാബെല്ലോയാണ് പ്രകടനം സംഘടിപ്പിച്ചത്. വെനസ്വേലന്‍ ജനതയുടെ നിലപാട് വ്യക്തവും ഉറച്ചതുമാണ്. സ്വന്തം പ്രദേശം സംരക്ഷിക്കാനുള്ള ഇറാന്‍ സര്‍ക്കാരിന്റെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്ന് കാബെല്ലോ പറഞ്ഞു.
സമാധാനത്തോടുള്ള വെനസ്വേലയുടെ പ്രതിബദ്ധത ദേശീയ അസംബ്ലി പ്രസിഡന്റ് ജോർജ് റോഡ്രിഗസ് ഊന്നിപ്പറഞ്ഞു. ഇസ്രയേലിനെ ആഗോള ഭീഷണിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അധിനിവേശ, സൈനിക ഭീഷണികളെ ചെറുക്കാന്‍ ഇറാനും പലസ്തീനികള്‍ക്കും അവകാശമുണ്ടെന്ന് പി‌എസ്‌യു‌വി ദേശീയ ഡയറക്ടറേറ്റ് അംഗമായ ടാനിയ ഡയസ് പറഞ്ഞു. ഇസ്രയേലിന്റെ ആക്രമണങ്ങൾ എല്ലാ മനുഷ്യരാശിയെയും അപകടത്തിലാക്കുന്ന വീണ്ടുവിചാരമില്ലാത്ത നടപടികളാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

Exit mobile version