Site icon Janayugom Online

ഗ്യാന്‍വാപി മസ്ജിദ് ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് വിഎച്ച്പി

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ ഗ്യാന്‍വാപി സമുച്ചയത്തിന്റെ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഗ്യാന്‍വാപി ഹിന്ദു ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വിഎച്ച്പി. ഇസ്ലാം മതവിശ്വാസികള്‍ ഗ്യാന്‍വാപി മസ്ജിദില്‍ നിന്ന് ഒഴിയണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. നിലവിലുണ്ടായിരുന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി പണിതതെന്നാണ് എഎസ്‌ഐ സർവേ സൂചിപ്പിക്കുന്നതെന്ന് വിഎച്ച്പി പ്രസിഡന്റ് അലോക് കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. 

ഗ്യാന്‍വാപി മസ്ജിദ് സ്ഥലം മുസ്ലിങ്ങള്‍ ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന് കഴിഞ്ഞദിവസം ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്ങും ആവശ്യപ്പെട്ടിരുന്നു. അതേസമയം എഎസ്ഐ സര്‍വേ റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ നിന്ന് 15 ശിവലിംഗം, വിഷ്ണുവിന്റെ മൂന്ന് ശില്പങ്ങൾ, ഗണപതിയുടെ മൂന്ന്, നന്ദിയുടെ രണ്ടെണ്ണം എന്നിങ്ങനെ 55 ശിലാ ശില്പങ്ങൾ കണ്ടെത്തിയതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ സർവേയിൽ പറയുന്നു. രണ്ട് കൃഷ്ണ വിഗ്രഹവും, അഞ്ച് ഹനുമാൻ വിഗ്രഹവും കണ്ടെത്തിയതായും എഎസ്ഐ റിപ്പോർട്ടിലുണ്ട്. 

നാല് വാല്യങ്ങളിലായുള്ള റിപ്പോർട്ടിന്റെ പകർപ്പുകൾ കോടതിക്കും, ഹിന്ദു, മുസ്ലിം വ്യവഹാരക്കാർക്കും കൈമാറി. 55 ശിലാ ശില്പങ്ങൾ, 21 വീട്ടുപകരണങ്ങളും ഉൾപ്പെടെ 259 കല്ലുകൊണ്ടുള്ള വസ്തുക്കൾ കണ്ടെത്തിയതായാണ് എഎസ്ഐ റിപ്പോർട്ട്. കൂടാതെ 113 ലോഹ വസ്തുക്കളും 93 നാണയങ്ങളും കണ്ടെത്തിയതായും സര്‍വേ റിപ്പോര്‍ട്ടിലുണ്ട്.

Eng­lish Sum­ma­ry: VHP wants to declare Gyan­wapi Masjid as temple

You may also like this video

Exit mobile version