Site icon Janayugom Online

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്

ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മാര്‍ഗരറ്റ് ആല്‍വ ആണ് സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥി. ബംഗാള്‍ മുന്‍ ഗവര്‍ണര്‍ ജഗ്‌‌ദീപ് ധന്‍ഖറാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. പ്രമുഖ കോണ്‍ഗ്രസ് നേതാവായ മാര്‍ഗരറ്റ് ആല്‍വ രാജസ്ഥാന്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാജസ്ഥാന്‍ സ്വദേശിയായ ധന്‍ഖര്‍ മുന്‍ സുപ്രീം കോടതി അഭിഭാഷകനായിരുന്നു.

ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ പാര്‍ലമെന്റിലെ ഇരുസഭകളിലെയും അംഗങ്ങള്‍ ഇന്ന് വോട്ട് രേഖപ്പെട‍ുത്തും. അതിനിടെ തെരഞ്ഞെടുപ്പില്‍ മാര്‍ഗരറ്റ് ആല്‍വയെ പിന്തുണയ്ക്കുമെന്ന് തെലങ്കാന രാഷ്ട്ര സമിതി ഇന്നലെ അറിയിച്ചു. ലോക്‌സഭയിലും രാജ്യസഭയിലുമായി 16 അംഗങ്ങളാണ് ടിആര്‍എസിനുള്ളത്.

ആംആദ്മി പാര്‍ട്ടി, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, എഐഎംഐഎം എന്നീ പാര്‍ട്ടികള്‍ മാര്‍ഗരറ്റ് ആല്‍വയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. ലോക്‌സഭയില്‍ 23ഉം രാജ്യസഭയില്‍ 16ഉം അംഗങ്ങളാണ് തൃണമൂലിനുള്ളത്.

ജഗ്‌ദീപ് ധന്‍ഖറിന് 515 വോട്ടുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍ഗരറ്റ് ആല്‍വയ്ക്ക് 200 ലധികം വോട്ടുകളും ലഭിക്കും. രാവിലെ 10 മുതല്‍ അഞ്ച് വരെയാണ് വോട്ടെടുപ്പ്. ഇന്നു തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എംപിമാര്‍ക്കും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി 10ന് അവസാനിക്കും.

Eng­lish summary;Vice Pres­i­dent elec­tion today

You may also like this video;

Exit mobile version