Site iconSite icon Janayugom Online

ഡിജിറ്റൽ കൈക്കൂലി പിടിക്കാന്‍ ഹൈടെക് കെണിയുമായി വിജിലൻസ്

അഴിമതിക്കാരെ കുടുക്കാന്‍ നോട്ടിൽ ഫിനോഫ്തലിൻ പൗഡർ പുരട്ടി പതുങ്ങിയിരുന്നിരുന്ന വിജിലൻസ് ശെെലിമാറ്റുന്നു. കൈക്കൂലി നേരിട്ടു ചോദിക്കാതെ, ബാര്‍ട്ടര്‍ സമ്പ്രദായത്തിലേക്കും ഡിജിറ്റല്‍ സാങ്കേതികവിദ്യകളിലേക്കും മാറിയതോടെ അത്യാധുനിക ഹിഡൻ കാമറകളും സൈബർ നിരീക്ഷണങ്ങളുമായി വിജിലൻസും ഹൈടെക്കായത്. 

സേവന നിയമത്തെക്കുറിച്ച് പൊതുജനത്തിനു ധാരണയില്ലാത്തതാണ് കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർ മുതലെടുക്കുന്നത്. നിശ്ചിത പരിധിക്കുള്ളിൽ നൽകേണ്ട സേവനങ്ങൾ നീട്ടിക്കൊണ്ടുപോയി അപേക്ഷകരെ സമ്മര്‍ദത്തിലാക്കി കെണിയിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇനി പണികിട്ടും. ഇത്തരക്കാര്‍ പണം നേരിട്ടു വാങ്ങാതെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്കു ഡിജിറ്റൽ പെയ്‌മെന്റ് നടത്താനാണ് നിർബന്ധിക്കുന്നത്. അതുമല്ലെങ്കിൽ മൊബൈൽ, വൈദ്യുതി, വെള്ളം, സ്കൂൾ ഫീസുകൾ എന്നിവ അടയ്ക്കാനും ആവശ്യപ്പെടും. ചില പ്രത്യേക സ്ഥാപനങ്ങളിൽനിന്ന് ഓഫിസിലേക്ക് ആവശ്യമായ സാധനങ്ങളും വാങ്ങിപ്പിക്കും. പിന്നീട് ഈ വസ്തുക്കൾ അതേസ്ഥാപനത്തിൽ കൊടുത്തു പണമാക്കി മാറ്റുകയും ചെയ്യും. ഇത്തരത്തിലുള്ള നിരവധി പരാതികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഉയര്‍ന്നത്. ഇക്കാര്യത്തില്‍ വിജിലൻസ് തെളിവുശേഖരണം ആരംഭിച്ചിട്ടുണ്ട്.

ഓപ്പറേഷൻ ഓവർ ലോഡ്, ഓപ്പറേഷൻ ജംഗിൾ സഫാരി, ഓപ്പറേഷൻ വെറ്റ് സ്കാൻ, ഓപ്പറേഷൻ വനജ്, ഓപ്പറേഷൻ ബ്ലൂ പ്രിന്റ്, ഓപ്പറേഷൻ മൂൺലൈറ്റ്, ഓപ്പറേഷൻ സുതാര്യത, ഓപ്പറേഷൻ കൺവെർഷൻ തുടങ്ങി മുൻ വർഷങ്ങളിൽ നടത്തിയ മിന്നൽ പരിശോധനകളിൽ നിരവധി ക്രമക്കേടുകളാണ് വിജിലൻസ് കണ്ടെത്തിയത്. കഴിഞ്ഞ വർഷം മാത്രം 1,948 മിന്നൽ പരിശോധനകള്‍ നടത്തി. അഴിമതിക്കാരെ കയ്യോടെ പിടികൂടാൻ 55 കെണികളൊരുക്കി. 128 കേസുകളിൽ കുറ്റപത്രം സമര്‍പ്പിച്ചു. 1,104 കേസുകൾ കോടതി പരിഗണനയിലാണ്. 10 ട്രിബ്യൂണൽ അന്വേഷണം നടക്കുന്നു. 12 വർഷത്തിനിടെയുള്ള കേസുകളുടെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ വർഷം ജൂൺ വരെ 43 കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. 1,319 കേസുകൾ കോടതി പരിഗണിക്കുന്നു. 696 മിന്നൽ പരിശോധനകളും 19 ഹൈടെക് പരിശോധനകളും നടത്തി. ചില സന്ദർഭങ്ങളിൽ വളഞ്ഞവഴിയിലൂടെ എളുപ്പത്തിൽ കാര്യങ്ങൾ നടന്നുകിട്ടാൻ എത്തുന്നവരാണ് കൈക്കൂലിക്കാരെ പ്രോത്സാഹിപ്പിക്കുന്നത്. ഉദ്യോഗസ്ഥർക്ക് വേണ്ടി കൈക്കൂലി കൈപ്പറ്റാൻ ഓഫിസുകൾ കേന്ദ്രീകരിച്ച് കമ്മിഷൻ ഏജന്റുമാരുമുണ്ട്. ഇത്തരക്കാരെ കുടുക്കാനുള്ള കെണിയും വിജിലന്‍സ് ഒരുക്കുന്നുണ്ട്.

Exit mobile version